February 23, 2021
February 23, 2021
ദോഹ: ഖത്തറില്‍ വിതരണം ചെയ്യുന്ന കൊവിഡ്-19 പ്രതിരോധ വാക്‌സിനുകളായ മൊഡേണ വാക്‌സിനും ഫൈസര്‍/ബയോണ്‍ടെക് വാക്‌സിനും സമാനമാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. അല്‍ വാജ്ബ, തുമാമ, ലെബെയ്ബ് ആരോഗ്യ കേന്ദ്രങ്ങളില്‍ ഇന്നലെ മുതല്‍ മൊഡേണ വാക്‌സിന്‍ നല്‍കിത്തുടങ്ങിയതായും മന്ത്രാലയം അറിയിച്ചു. രണ്ട് വാക്‌സിനുകളും തമ്മിലുള്ള സാമ്യങ്ങളും വ്യത്യാസങ്ങളും മന്ത്രാലയം വിശദീകരിച്ചു.
യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍, യൂറോപ്യന്‍ യൂണിയന്‍, യു.കെ എന്നിവര്‍ മൊഡേണ, ഫൈസര്‍/ബയോണ്‍ടെക് വാക്‌സിനുകളുടെ അടിയന്തിര ഉപയോഗത്തിന് അംഗീകാരം നല്‍കിയിട്ടുണ്ട്. രണ്ട് വാക്‌സിനുകളുടെയും രണ്ട് ഡോസുകള്‍ സ്വീകരിച്ചു കഴിഞ്ഞാല്‍ കൊവിഡ്-19 രോഗത്തിനെതിരെ 95 ശതമാനം പ്രതിരോധം ഉറപ്പാണെന്ന് പരീക്ഷണങ്ങളില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്.
'പതിനായിരക്കണക്കിന് ആളുകളില്‍ നടത്തിയ ക്ലിനിക്കല്‍ പരിശോധനയില്‍ വാക്‌സിനുകള്‍ സുരക്ഷിതമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഇതിനകം പ്രതിരോധ വാക്‌സിന്‍ സുരക്ഷിതമായി സ്വീകരിച്ചു കഴിഞ്ഞു.' -മന്ത്രാലയം അറിയിച്ചു.
16 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഫൈസര്‍/ബയോണ്‍ടെക് വാക്‌സിന്‍ നല്‍കുക. 21 ദിവസങ്ങള്‍ക്കിടയില്‍ വാക്‌സിന്റെ രണ്ട് ഡോസാണ് നല്‍കുന്നത്. എന്നാല്‍ മൊഡേണ വാക്‌സിന്‍ 18 വയസിനു മേല്‍ പ്രായമുള്ളവര്‍ക്ക് മാത്രമാണ് നല്‍കുന്നത്. മൊഡേണ വാക്‌സിന്റെ രണ്ട് ഡോസുകള്‍ 28 ദിവസങ്ങള്‍ക്കിടെയാണ് സ്വീകരിക്കേണ്ടത്.
മൊഡേണ വാക്‌സിനും ഫൈസര്‍/ബയോണ്‍ടെക് വാക്‌സിനും തമ്മില്‍ വളരെയധികം സാമ്യമുണ്ടെന്ന് കൊവിഡ്-19 നാഷണല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയര്‍മാനും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ പകര്‍ച്ചവ്യാധി വിഭാഗം മേധാവിയുമായ ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ നേരത്തേ പറഞ്ഞിരുന്നു.
2020 ഡിസംബര്‍ 23 നാണ് രാജ്യത്ത് കൊവിഡ്-19 പ്രതിരോധ വാക്‌സിനേഷന്‍ ക്യാമ്പെയിന്‍ ആരംഭിച്ചത്. രാജ്യത്തെ ആരോഗ്യ കേന്ദ്രങ്ങളിലാണ് വാക്‌സിന്‍ ആദ്യമായി നല്‍കിയത്. ഫൈസര്‍/ബയോണ്‍ടെക് വാക്‌സിനാണ് ആദ്യഘട്ടത്തില്‍ ഖത്തറിലെ ജനങ്ങള്‍ക്ക് നല്‍കിയത്. ഇന്നലെ മുതല്‍ മൂന്ന് കേന്ദ്രങ്ങളില്‍ മൊഡേണ വാക്‌സിനും നല്‍കിത്തുടങ്ങിയിട്ടുണ്ട്. തങ്ങള്‍ക്ക് ഏത് വാക്‌സിനാണ് ലഭിക്കുക എന്ന് ജനങ്ങളെ മുന്‍കൂട്ടി അറിയിക്കും.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.