October 10, 2019
October 10, 2019
ദോഹ : ദിവസങ്ങൾക്ക് മുമ്പ് അൽഖോറിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം ദോഹയിൽ കാണാതായ ജ്യോതിഷ് സുബ്രഹ്മണ്യന്റേതാണെന്ന് തിരിച്ചറിഞ്ഞു.
കഴിഞ്ഞ സെപ്തംബർ 10 ന് ദോഹയിൽ കാണാതായ തൃശൂർ വലപ്പാട് സ്വദേശി ജ്യോതിഷ് സുബ്രമണ്യ(45)ന്റെ മൃതദേഹമാണ് ദുരൂഹ സാഹചര്യത്തിൽ അൽഖോറിൽ കണ്ടെടുത്തത്.അൽഖോറിലെ ആളൊഴിഞ്ഞ സ്ഥലത്ത് ദിവസങ്ങൾക്ക് മുമ്പ് അഴുകിയ നിലയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹത്തിലുള്ള വാച്ചും ഷൂസുകളും ജ്യോതിഷിന്റെത് തന്നെയാണെന്ന് ദിവസങ്ങൾക്ക് മുമ്പ് തന്നെ കൂടെ ജോലി ചെയ്യുന്നവർ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ ദുരൂഹതയുണർത്തുന്ന ഒട്ടേറെ സംശയങ്ങൾ അവശേഷിക്കുന്നതിനാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിരുന്നില്ല.മൃതദേഹത്തിൽ ഉണ്ടായിരുന്ന ടീഷർട്ടും ജീൻസും ജ്യോതിഷിന്റെത് അല്ലെന്ന് കൂടെ താമസിക്കുന്നവർ പോലീസിനെ അറിയിച്ചിരുന്നു.ചുവന്ന ഷർട്ട് ധരിച്ചു നാട്ടിലേക്ക് പണമയക്കാൻ പോയ ജ്യോതിഷ് എങ്ങനെ അൽഖോറിൽ എത്തി എന്നതുൾപ്പെടെയുള്ള സംശയങ്ങളാണ് കൂടെ ജോലി ചെയ്യുന്നവർ പ്രധാനമായും ഉന്നയിച്ചിരുന്നത്.
ജ്യോതിഷ് സ്ഥിരമായിവിരലിൽ ധരിക്കാറുള്ള വിവാഹമോതിരവും പേഴ്‌സും കാണാനില്ലാത്തതും സംശയങ്ങൾ വര്ധിപ്പിക്കുന്നുണ്ട്.അതേസമയം,ആസ്തമയുടെ അസുഖം ജ്യോതിഷിനെ അലട്ടിയിരുന്നുവെന്നും ഇതിനുള്ള മരുന്ന് സ്ഥിരമായി കഴിച്ചിരുന്നതായും കൂടെയുള്ളവർ പറഞ്ഞു.
ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജ്യോതിഷിന്റെത് തന്നെയാണെന്ന് പോലീസും ഡോക്ടർമാരും സ്ഥിരീകരിച്ചതായാണ് വിവരം.
കാണാതായി കൃത്യം ഒരു മാസം പിന്നീടുമ്പോഴാണ് ജ്യോതിഷ് മരിച്ചതായി സ്ഥിരീകരിക്കപ്പെടുന്നത്.തൃശൂർ വലപ്പാട് കടപ്പുറം രാമത്ത് വീട്ടിൽ സുബ്രഹ്മണ്യന്റെയും യശോദയുടെയും മകനാണ്.
ഭാര്യ സുഷീന ജ്യോതിഷ്.എട്ട് വയസുള്ള മകളുണ്ട്.