February 11, 2021
February 11, 2021
ദോഹ: കൊവിഡ്-19 പ്രതിരോധത്തിനായുള്ള മൊഡേണ വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കി. മന്ത്രാലയത്തിലെ ഫാര്‍മസി ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ കണ്‍ട്രോള്‍ വകുപ്പ് നടത്തിയ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് അംഗീകാരം നല്‍കിയത്. പതിനായിരക്കണക്കിന് സന്നദ്ധ പ്രവര്‍ത്തകരില്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്തി ഇതിന്റെ ഫലങ്ങള്‍ വിലയിരുത്തിയ ശേഷമാണ് മൊഡേണ വാക്‌സിന് അംഗീകാരം നല്‍കിയത്.
നേരത്തേ യു.എസ്.എ, കാനഡ, യൂറോപ്യന്‍ യൂണിയന്‍, യു.കെ, സ്വിറ്റ്‌സര്‍ലാന്റ് എന്നീ രാജ്യങ്ങളില്‍ മൊഡേണ വാക്‌സിന്റെ ഉപയോഗത്തിന് അംഗീകാരം നല്‍കിയിരുന്നു.
'മൊഡേണ കൊവിഡ്-19 പ്രതിരോധ വാക്‌സിന്റെ സമഗ്രമായ ക്ലിനിക്കല്‍ ട്രയല്‍ പ്രക്രിയയില്‍ ഇത് സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഖത്തറിലെ ദേശീയ പ്രതിരോധ കുത്തിവയ്പ്പ് പരിപാടി വിപുലീകരിക്കുന്നതിനനുസരിച്ച് നിലവില്‍ നല്‍കുന്ന ഫൈസര്‍/ബയോണ്‍ടെക് വാക്‌സിന് ഒപ്പം മൊഡേണ വാക്‌സിനും ഉടന്‍ നല്‍കിത്തുടങ്ങും.' -ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ പകര്‍ച്ചവ്യാധി വിഭാഗം മേധാവിയും നഷണല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു.
ലോകമെമ്പാടും കൊവിഡ്-19 പ്രതിരോധ വാക്‌സിനുകള്‍ക്ക് ആവശ്യം കൂടുതലായതിനാല്‍ രണ്ട് വ്യത്യസ്ത വാക്‌സിനുകള്‍ ലഭിക്കുന്നത് ഖത്തറിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വാക്‌സിനുകളും ഒരുപോലെ സുരക്ഷിതവും ഫലപ്രദവുമാണ് എന്നതിനാല്‍ ഏത് വാക്‌സിനാണ് ലഭിക്കുക എന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഖത്തറില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കുന്നതിനുള്ള പ്രായപരിധി വീണ്ടും കുറച്ചു. എല്ലാ പ്രായത്തിലുമുള്ള സ്വദേശികള്‍ക്കും 50 വയസ്സിന് മുകളിലുള്ള പ്രവാസികള്‍ക്കും ഇനി മുതല്‍ കോവിഡ് വാക്സിന്‍ ലഭ്യമാവുമെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആഴ്ച തോറുമുള്ള ചോദ്യോത്തര സെഷനില്‍ ഖത്തര്‍ വാക്സിനേഷന്‍ വിഭാഗം മേധാവി ഡോ. സോഹ അല്‍ ബയാത്ത് ആണ് ഇക്കാര്യം അറിയിച്ചത്.
ഫെബ്രുവരി 9 വരെ 60 വയസിന് മുകളിലുള്ളവര്‍ക്കും മാറാവ്യാധികളുള്ളവര്‍ക്കും മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മാത്രമാണ് വാക്സിന്‍ ലഭിച്ചിരുന്നത്. ബുധനാഴ്ച്ച(ഇന്നലെ) മുതല്‍ വാക്സിന്‍ ലഭിക്കുന്ന പ്രവാസികളുടെ പ്രായം 50 വയസ്സും അതിന് മുകളിലും ആക്കി കുറച്ചു. ഖത്തരികള്‍ക്കും മാറാവ്യാധികള്‍ ഉള്ളവര്‍ക്കും പ്രായഭേദമില്ലാതെ വാക്സിന്‍ ലഭ്യമാവുമെന്നും അല്‍ ബയാത്ത് അറിയിച്ചു.
അധികം വൈകാതെ തന്നെ വാക്സിന്‍ ലഭ്യമാവുന്ന പ്രവാസികളുടെ പ്രായം വീണ്ടും കുറയ്ക്കും. ഇതിനായി പ്രവാസികള്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും രജിസ്റ്റര്‍ ചെയ്തവരെ ഉപാധികളില്‍ മാറ്റം വരുന്നതിന് അനുസരിച്ച് നേരിട്ട് ബന്ധപ്പെടുമെന്നും അവര്‍ വ്യക്തമാക്കി. തൗതീഖിലോ(TAWTHEEQ) നാഷനല്‍ ഓഥന്റിക്കേഷന്‍ സിസ്റ്റത്തിലോ അതിനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
നേരത്തേ കോവിഡ് ബാധിച്ചവര്‍ക്കും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. അവര്‍ക്കും പിന്നീട് വാക്സിന്‍ ലഭിക്കും. പ്രകൃതിദത്ത പ്രതിരോധ ശേഷി സ്ഥിരമായി നില്‍ക്കുന്നില്ലെന്നാണ് ഇതുവരെയുള്ള പഠനങ്ങളില്‍ വ്യക്തമായിട്ടുള്ളത്. മോഡേണയുടെയും ഫൈസറിന്റെയും വാക്സിനുകളില്‍ തമ്മില്‍ സ്റ്റോറേജ് ടെംപറേച്ചറില്‍ മാത്രമേ വ്യത്യാസമുള്ളുവെന്നും സോഹ അല്‍ ബയാത്ത് പറഞ്ഞു.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.