March 11, 2021
March 11, 2021
ദോഹ: ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് ഇറക്കുമതി ചെയ്യുന്ന് ഏലം, ക്യാപ്സിക്കം, ഒരുതരം ശീതീകരിച്ച ബീഫ് എന്നിവയ്ക്കു മേല്‍ ശക്തമായ നിയന്ത്രണമേര്‍പ്പെടുത്തി പൊതുജനാരോഗ്യ മന്ത്രാലയം. ഈ ഉല്‍പ്പന്നങ്ങളുടെ എല്ലാ കണ്‍സൈന്‍മെന്റുകളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിക്കണമെന്നും അവ പഴകിയതല്ലെന്നും സുരക്ഷിതമാണെന്നും തെളിയുന്നത് വരെയും പുറത്ത് വിടരുതെന്നും മന്ത്രാലയം എല്ലാ തുറമുഖങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി.
2021 ഏപ്രില്‍ ഒന്ന് വരെ ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് ഇറക്കുമതി ചെയ്യുന്ന ക്യാപ്സിക്കം, ഏലം, ബീഫ് എന്നിവയുടെ എല്ലാ ലോഡുകള്‍ക്കൊപ്പവും ഐ.എസ്,ഒ 17025 അനുസരിച്ച് അംഗീകാരമുള്ള ലബോറട്ടറി നല്‍കുന്ന സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ ഇന്ത്യയിലെ യോഗ്യരായ അധികൃതര്‍ ഇവ സുരക്ഷിതമാണെന്നും ഭക്ഷ്യയോഗ്യമാണെന്നും ഉറപ്പു പറയുന്ന ഔദ്യോഗിക പ്രസ്താവനയോ വേണം. ക്യാപ്സിക്കവും ഏലവും കീടനാശിനി അംശം ഇല്ലാത്തതാണെന്നും ബീഫില്‍ സാല്‍മൊണല്ല ബാക്റ്റീരിയ ഇല്ലെന്നുമാണ് ഉറപ്പുവരുത്തേണ്ടത്. ഏപ്രില്‍ ഒന്നു വരെ എല്ലാ ലോഡുകളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിക്കുന്നത് തുടരും.
സുരക്ഷ ഉറപ്പു വരുത്തുന്നത് വരെ ഈ പരിശോധനകളും നടപടിക്രമങ്ങളും തുടരും. ആവശ്യമെങ്കില്‍ ഈ ഉല്‍പ്പന്നങ്ങള്‍ നിരോധിക്കാമെന്നും പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ സര്‍ക്കുലറില്‍ പറയുന്നു.
പൊതുജനാരോഗ്യ മന്ത്രാലയത്തിനു കീഴിലെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിരന്തരമായ അപകടസാധ്യതാ വിലയിരുത്തലിനു ശേഷമാണ് ഈ തീരുമാനം നിലവില്‍ വന്നത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഭക്ഷണത്തിലൂടെയുള്ള അപകടസാധ്യതകള്‍ നിരീക്ഷിക്കുകയും ഓരോ ഉല്‍പ്പന്നത്തിന്റെയും അപകട സാധ്യതയെ അടിസ്ഥാനമാക്കി തീരുമാനങ്ങളെടുക്കുകയും ചെയ്യുന്നു. ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നടപടികള്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യത്തെ അധികാരികളെ അറിയിക്കുകയും ചെയ്യും.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.