November 29, 2020
November 29, 2020
ദോഹ: വരാനിരിക്കുന്ന സെക്കന്ററി സ്‌കൂള്‍ പൊതു പരീക്ഷകളില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കാനായുള്ള മുന്‍കരുതലുകള്‍ കൃത്യമായി പാലിക്കണമെന്ന് വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള സ്റ്റുഡന്റ് ഇവാലുവേഷന്‍ വിഭാഗം. പരീക്ഷാ ഹാളിനുള്ളിലും പുറത്തും കൊവിഡ് പ്രോട്ടാക്കോള്‍ പാലിക്കണം. പരീക്ഷാഹാളുകളില്‍ അനുവദിനീയ എണ്ണം ആളുകള്‍ മാത്രം പ്രവേശിക്കേണ്ടതിന്റെ ആവശ്യകതയും വകുപ്പ് ഊന്നിപ്പറഞ്ഞു.
2020-2021 അധ്യയന വര്‍ഷത്തെ ആദ്യ സെമസ്റ്റര്‍ പരീക്ഷകള്‍ സുരക്ഷിതമായി നടത്താന്‍ ഹൈസ്‌കൂള്‍ പരീക്ഷാ ആസ്ഥാനത്ത് വിളിച്ചു കൂട്ടിയ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും യോഗത്തിലാണ് തീരുമാനിച്ചത്. സെക്കന്ററി ക്ലാസുകളിലെ പരീക്ഷകള്‍ നടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാമാണെന്നും യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ചിരുന്നു. എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകളും ഈ മാനദണ്ഡങ്ങള്‍ പാലിച്ച് വേണം പരീക്ഷകള്‍ നടത്താന്‍.
പരമാവധി 15 വിദ്യാര്‍ത്ഥികള്‍ മാത്രമേ ഒരു ക്ലാസ് മുറിയില്‍ ഉണ്ടാവാന്‍ പാടുള്ളു. സ്‌പോര്‍ട്‌സ് ഹാളില്‍ പരമാവധി 60 വിദ്യാര്‍ത്ഥികള്‍ വരെയാകാമെന്നും സ്റ്റുഡന്റ് ഇവാലുവേഷന്‍ വകുപ്പ് അറിയിച്ചു. എണ്ണത്തിന്റെ പരിധി കൃത്യമായി പാലിക്കണമെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.
പരീക്ഷകളില്‍ കൃത്രിമം കാണിക്കുന്നത് കണ്ടെത്താനും അതിന് ശ്രമിക്കുന്നവര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടികളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. സുരക്ഷിതമായ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും സ്റ്റുഡന്റ് അസസ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ അസസ്‌മെന്റ് ഡയറക്ടര്‍ ഇമാന്‍ അല്‍ മൊഹന്നാദി പ്രിന്‍സിപ്പല്‍മാര്‍ ഉള്‍പ്പെടെയുള്ളവരോട് വിശദീകരിച്ചു.
ഹൈസ്‌കൂള്‍ ഡിപ്ലോമ പരീക്ഷകള്‍ നവംബര്‍ 30 ന് ആരംഭിച്ച് ഡിസംബര്‍ 15ന് അവസാനിക്കും.
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.