February 03, 2021
February 03, 2021
ദോഹ: കൊവിഡ്-19 രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത് പിടിച്ചു നിര്‍ത്താനായി ഖത്തറിലെ ആരോഗ്യ സംവിധാനങ്ങള്‍ സുസജ്ജമാണെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ ഇന്റേണല്‍ മെഡിസിന്‍ വിഭാഗം മേധാവി ഡോ. അഹമ്മദ് അല്‍ മുഹമ്മദ്. ആരോഗ്യ സംവിധാനങ്ങള്‍ എത്ര സജ്ജമാണെങ്കിലും പ്രതിരോധ മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പീലിച്ചുകൊണ്ട് രോഗവ്യാപനം തടയുന്നതില്‍ തങ്ങളുടെ പങ്ക് ജനങ്ങള്‍ നിര്‍വ്വഹിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
'വര്‍ധിച്ചു വരുന്ന കൊവിഡ് കേസുകളുടെ എണ്ണം ഞങ്ങള്‍ ഗൗരവമായാണ് പരിഗണിക്കുന്നത്. കൊവിഡിനെ നേരിടാന്‍ ബന്ധപ്പെട്ട കമ്മിറ്റികളെ വീണ്ടും സജീവമാക്കിയിട്ടുണ്ട്. ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ വിപുലമാക്കാനുള്ള കര്‍മ്മപദ്ധതികള്‍ക്ക് കമ്മിറ്റികള്‍ രൂപം നല്‍കി. സാധാരണ ചികിത്സ ആവശ്യമുള്ള കൊവിഡ് രോഗികളെയും തീവ്രപരിചരണം ആവശ്യമുള്ള രോഗികളെയും സ്വീകരിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഞങ്ങള്‍ വിപുലീകരിച്ചു.' -ഹസം മെബൈരീക് ജനറല്‍ ഹോസ്പിറ്റലിന്റെ മെഡിക്കല്‍ ഡയറക്ടര്‍ കൂടിയായ ഡോ. അഹമ്മദ് അല്‍ മുഹമ്മദ് ഖത്തര്‍ ടി.വിയിലെ പരിപാടിയില്‍ പറഞ്ഞു.
ആവശ്യമെങ്കില്‍ പുതിയ ആശുപത്രികള്‍ തുറക്കാനുള്ള പദ്ധതികള്‍ തയ്യാറാണ്. 2020 ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ സജീവമായിരുന്ന ആശുപത്രികള്‍ ഉണ്ടായിരുന്നു. ഈ ആശുപത്രികളിലെ ഉപകരണങ്ങളും കിടക്കകളുമെല്ലാം ഇപ്പോഴും ഏതു സമയത്തും ഉപയോഗിക്കാന്‍ കഴിയുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഡോ. അഹമ്മദ് അല്‍ മുഹമ്മദ്
'നിര്‍ഭാഗ്യവശാല്‍ രാജ്യത്തെ കൊവിഡ് കേസുകള്‍ ഉയരുന്നതിനാണ് നമ്മള്‍ ഇന്ന് സാക്ഷ്യം വഹിക്കുന്നത്. എന്നാല്‍ ദൈവാനുഗ്രഹത്താല്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയുള്ള സമയത്ത് ഖത്തറിലെ കൊവിഡ് കുറഞ്ഞിരിക്കുകയായിരുന്നു. ഈ കാലയളവില്‍ ഖത്തറിന്റെ ഗ്രാഫിലെ കര്‍വ് ഫ്‌ളാറ്റ് ആയിരുന്നു.' -ഡോ. അഹമ്മദ് പറഞ്ഞു.
എന്നാല്‍ ഒക്ടോബറോടെ ചില രാജ്യങ്ങളില്‍ കൊവിഡ് രണ്ടാം തരംഗം ഉണ്ടായി. പക്ഷേ അപ്പോഴും ഖത്തര്‍ കൊവിഡിനെ പിടിച്ചുകെട്ടി. ഇതിന് കാരണം രാജ്യത്തെ പ്രതിരോധവും മുന്‍കരുതല്‍ നടപടികളും മികച്ച രീതിയില്‍ നടപ്പാക്കിയതിനാലാണ്.
കര്‍ശനമായ നടപടികള്‍ ഉണ്ടായതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ നിരക്ക് കുറവായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ചയായി രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. സാധാരണ ചികിത്സയ്ക്കും തീവ്രപരിചരണത്തിനുമായി ആശുപത്രികളിലെത്തുന്നവരുടെ ഉള്‍പ്പെടെ എണ്ണം വര്‍ധിക്കുകയാണെന്നും അഡോക്ടര്‍ പറഞ്ഞു.
കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ ചില കാരണങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വൈറസിന് സംഭവിച്ച ജനിതക മാറ്റമാണ് ഇതില്‍ പ്രധാനപ്പെട്ടത്. രൂപമാറ്റം സംഭവിച്ച വൈറസിന് വ്യാപനശേഷി കൂടുതലാണ്. കൂടാതെ രാജ്യത്ത് അടുത്തിടെ പ്രഖ്യാപിച്ച ഇളവുകളും രോഗവ്യാപനത്തിന് ആക്കം കൂട്ടിയതായി അദ്ദേഹം പറഞ്ഞു.
'എന്നാല്‍ രോഗവ്യാപനത്തില്‍ കുതിച്ചു ചാട്ടം ഉണ്ടായെങ്കിലും നമ്മള്‍ ആരംഭഘട്ടത്തിലാണ്. കൊവിഡ്-19 പ്രതിരോധ നടപടികള്‍ കര്‍ശനമായി നടപ്പാക്കുന്നതിലൂടെ നമുക്ക് സാഹചര്യത്തെ വരുതിയിലാക്കാന്‍ കഴിയും.' -ഡോ. അഹമ്മദ് അല്‍ മുഹമ്മദ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.