March 23, 2021
March 23, 2021
ദോഹ: മൂന്നരവര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൗറിത്താനിയ ഖത്തറുമായുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിച്ചു. സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികള്‍ ഖത്തറിനെ ഉപരോധിച്ചത് പിന്തുടര്‍ന്ന് 2017 ജൂണിലാണ് മൗറിത്താനിയ ഖത്തറുമായുള്ള ബന്ധം വിഛേദിച്ചത്. ഖത്തറുമായുള്ള കര-വ്യോമ-ജല അതിര്‍ത്തികള്‍ അടയ്ക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളാണ് മൗറിത്താനിയ സ്വീകരിച്ചത്.
ഭീകരവാദ സംഘങ്ങളെ പിന്തുണയ്ക്കുന്നുവെന്നും ഇറാനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുവെന്നുമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചാണ് സൗദി നേതൃത്വത്തിലുള്ള അറബ് രാജ്യങ്ങള്‍ ഖത്തറിനെ ഉപരോധിച്ചത്. എന്നാല്‍ ഖത്തര്‍ ഈ ആരോപണങ്ങളെ ശക്തമായി നിഷേധിച്ചു.
'കഴിഞ്ഞ ഒരാഴ്ചയായി നടത്തിയ തീവ്രമായ പരിശ്രമങ്ങള്‍ക്കൊടുവില്‍ ഒമാന്‍ സുല്‍ത്താനേറ്റിന്റെ മികച്ച പിന്തുണയോടെ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് മൗറിത്താനിയയു ഖത്തറും തമ്മിലുള്ള നയതന്ത്രബന്ധം പുനരാരംഭിക്കാന്‍ തീരുമാനിച്ചു.' -മൗറിത്താനിയ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ളവരുടെ നയതന്ത്ര ഇടപെടലിനെ തുടര്‍ന്ന് ഈ വര്‍ഷം ജനുവരിയിലാണ് സൗദി, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ അറബ് രാജ്യങ്ങള്‍ ഖത്തറിനെതിരായ ഉപരോധം പിന്‍വലിക്കുകയും നയതന്ത്രബന്ധം പുനഃസ്ഥാപിക്കുകയും ചെയ്തത്.
മൗറിത്താനിയയുടെയും ഖത്തറിന്റെയും വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ ദോഹയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം ഉണ്ടായത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാലമായുള്ള സഹോദര ബന്ധമാണ് രണ്ട് മന്ത്രിമാരും ചര്‍ച്ച ചെയ്തത്.
ഇരുരാജ്യങ്ങളും തങ്ങളുടെ എംബസികള്‍ എത്രയും വേഗം തുറക്കുമെന്നും മൗറിത്താനിയ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.