March 10, 2021
March 10, 2021
ദോഹ: ഖത്തറില്‍ വിദേശ റീച്ചാര്‍ജ് കാര്‍ഡുകള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തിയ ആളെ ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറസ്റ്റ് ചെയ്തു. സ്വന്തം രാജ്യത്തെ പ്രാദേശിക ടെലികമ്യൂണിക്കേഷന്‍ കമ്പനിയുടെറീച്ചാര്‍ഡ് കാര്‍ഡുകളുടെ വിവരങ്ങള്‍ മോഷ്ടിച്ച് ഖത്തറിലെ ഏഷ്യന്‍ തൊഴിലാളികള്‍ക്ക് ലൈസന്‍സ് ഇല്ലാതെ നിയമവിരുദ്ധമായി വിറ്റുവെന്ന് സംശയിക്കുന്ന ഏഷ്യക്കാരനെയാണ് അറസ്റ്റ് ചെയ്തത്.
അന്താരാഷ്ട്ര കോളുകള്‍ക്കായുള്ള റീച്ചാര്‍ജ് കാര്‍ഡുകള്‍ പ്രാദേശിക ടെലികമ്യൂണിക്കേഷന്‍ കമ്പനികള്‍ നിശ്ചയിച്ചതിനെക്കാള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാമെന്ന് സോഷ്യല്‍ മീഡിയയിലൂടെ പരസ്യം നല്‍കിയാണ് ഇയാള്‍ കാര്‍ഡുകള്‍ വിറ്റത്. ഡോളറിലും യൂറോയിലുമായാണ് ഇയാള്‍ കച്ചവടം നടത്തിയിരുന്നതെവന്നും അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നു.
പരിശോധനകള്‍ക്കും അന്വേഷണത്തിനും തെളിവ് ശേഖരണത്തിനും ശേഷമാണ് കുറ്റവാളിയെ അറസ്റ്റ് ചെയ്തത്. ഇന്റര്‍നെറ്റ് വഴി തന്റെ രാജ്യത്തെ ഒരു ഹാക്കറുമായി സഹകരിച്ചാണ് ഇത് ചെയ്തതെന്ന് ഇയാള്‍ അന്വേഷണ ഏജന്‍സിയോട് പറഞ്ഞു.
മോഷ്ടിച്ച റീച്ചാര്‍ജ് കാര്‍ഡുകളുടെ നമ്പറുകള്‍ ഹാക്കര്‍ ഇയാള്‍ക്ക് നല്‍കും. പിന്നീട് ഇയാള്‍ ഈ നമ്പറുകള്‍ ഉപയോഗിച്ച് വ്യാജ കാര്‍ഡുകള്‍ അച്ചടിക്കും. തുടര്‍ന്നാണ് ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ഐ.എം.ഒ തുടങ്ങിയ സോഷ്യല്‍ മീഡിയയിലൂടെ ഇത് വില്‍ക്കുന്നത്.
ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെ ഇയാളുടെ താമസസ്ഥലത്ത് അന്വേഷണോദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഇവിടെ നിന്ന് വില്‍ക്കാന്‍ തയ്യാറാക്കി വച്ചിരുന്ന 60 ലക്ഷം റിയാല്‍ വിലമതിക്കുന്ന വ്യാജ റീച്ചാര്‍ജ് കാര്‍ഡുകള്‍ കണ്ടെത്തി. കൂടാതെ കാര്‍ഡുകള്‍ അച്ചടിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും ഇവിടെ നിന്ന് പിടികൂടി.
ഇത് സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ സാമ്പത്തിക, സൈബര്‍ കുറ്റകൃത്യ വകുപ്പിലേക്ക് റഫര്‍ ചെയ്തു.
രാജ്യത്തെ അംഗീകൃത ടെലികമ്യൂണിക്കേഷന്‍ കമ്പനികളില്‍ നിന്ന് മാത്രമേ ഇടപാടുകള്‍ നടത്താന്‍ പാടുള്ളൂവെന്നും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാവാതിരിക്കാനും നിയമപരമായ ഉത്തരവാദിത്തം ഉണ്ടാവാതിരിക്കാനും വിശ്വസിനീയമല്ലാത്ത സ്ഥാപനങ്ങളില്‍ നിന്നോ ആളുകളില്‍ നിന്നോ റീച്ചാര്‍ജ് കാര്‍ഡുകള്‍ വാങ്ങരുതെന്നും ആഭ്യന്തര മന്ത്രാലയം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.