May 16, 2020
May 16, 2020
ദോഹ : ഖത്തറിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന 32 ശതമാനം കോവിഡ് രോഗികളും 40 നും 49 നും ഇടയിൽ പ്രായമുള്ളവരാണെന്ന് ദേശീയ പകർച്ചവ്യാധി പ്രതിരോധ തയ്യാറെടുപ്പ് സമിതി ചെയർമാനും ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ പകർച്ചവ്യാധി രോഗ വിഭാഗം മേധാവിയുമായ ഡോ. അബ്ദുല്ലതിഫ് അൽഖാൽ അറിയിച്ചു. 50 നും 59 നും ഇടയിൽ പ്രായമുള്ളവർ 22 ശതമാനവും 30 നും 39 നും ഇടയിൽ പ്രായമുള്ളവർ 21 ശതമാനവുമാണ് അത്യാഹിത വിഭാഗത്തിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
തീവ്രപരിചരണത്തിൽ ചികിത്സയിൽ തുടരുന്നവരിൽ 40 പേർക്ക് മാത്രമാണ് നിലവിൽ കൃത്രിമ ശ്വസനം ആവശ്യമായി വരുന്നത്.ബാക്കിയുള്ളവർക്ക് വെന്റിലേറ്ററിന്റെ സഹായമില്ലാതെ തന്നെ ചികിത്സ തുടരാൻ കഴിയുന്നുണ്ടെന്നും ഡോ. അൽഖാൽ പറഞ്ഞു.
മെയ് 7 മുതൽ 13 വരെയുള്ള കാലയളവിൽ 82 പേരെയാണ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്..ചികിത്സയിൽ തുടരുന്നവരിൽ വളരെ കുറച്ചു പേരെ മാത്രമേ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റേണ്ടി വരുന്നുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.
ഖത്തറിൽ കോവിഡ് -19 വ്യാപനം തുടങ്ങിയ ശേഷം ആകെ 417 കേസുകൾ മാത്രമാണ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിച്ചത്. ഇതിൽ 265 പേർ സുഖം പ്രാപിച്ചു, 14 പേർ മരണപ്പെട്ടു, 138 പേർ ഇപ്പോഴും തീവ്രപരിചരണത്തിലാണ്, ഇതിൽ 55 പേർ വെന്റിലേറ്ററുകളിലും ആറ് കേസുകൾ ഇസിഎംഒയിലും ആണ്. ഖത്തറിലെ 94 ശതമാനം കോവിഡ് കേസുകളും നിസ്സാരമായ രോഗലക്ഷണങ്ങൾ ഉള്ളവരാണെന്നും ഡോ.അൽഖാൽ പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക