November 10, 2020
November 10, 2020
ദോഹ : ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ഡി.എഫ്.ഐ) ആഭിമുഖ്യത്തില്‍ നടത്തുന്ന എട്ടാമത് അജ്‌യാല്‍ ചലച്ചിത്ര മേളയിലെ ആദ്യ ചിത്രം ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ 'സണ്‍ ചില്‍ഡ്രന്‍'. ഈ വര്‍ഷമാദ്യം വെനീസ് ചലച്ചിത്ര മേളയില്‍ ആദ്യ പ്രദര്‍ശനം നടത്തിയ ചിത്രമാണ് ഇത്.
ബാലവേല പ്രമേയമാക്കി നിര്‍മ്മിച്ച ചിത്രമാണ് സണ്‍ ചില്‍ഡ്രന്‍. കുട്ടികളിലെ ഊര്‍ജ്ജവും സര്‍ഗാത്മകതയും പരിപോഷിപ്പിച്ചാല്‍ ശാശ്വതമായ സാമൂഹ്യ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും മികച്ച തലമുറയെ വാര്‍ത്തെടുക്കാന്‍ കഴിയുമെന്നുമുള്ള സന്ദേശമാണ് ചിത്രം നല്‍കുന്നത്.
നവംബര്‍ 18 മുതല്‍ 23 വരെയാണ് അജ്‌യാല്‍ ചലച്ചിത്ര മേള ദോഹയിൽ നടക്കുക. ആദ്യമായി ഹൈബ്രിഡ് ഫോര്‍മാറ്റില്‍ നടക്കുന്ന ചലച്ചിത്ര മേളയാണ് ഇത്. 46 രാജ്യങ്ങളില്‍ നിന്നായി 80 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. 22 ഫീച്ചര്‍ ഫിലുമുകള്‍, 50 ഷോര്‍ട്ട് ഫിലിമുകള്‍ എന്നിവ മേളയില്‍ ഉണ്ടാകും. അറബ് സംവിധായകരുടെ 31 സിനിമകളും 30 വനിതാ സംവിധായകരുടെ സിനിമകളും മേളയില്‍ ഉണ്ടാകും. ചലച്ചിത്ര പ്രദര്‍ശനത്തിനു പുറമേ ചര്‍ച്ചകളും അഭിമുഖങ്ങളും ഉള്‍പ്പെടെയുള്ള മറ്റ് പരിപാടികളും മേളയില്‍ ഉണ്ടാകും.
കൊവിഡ് സാഹചര്യത്തില്‍ പുതിയ രീതിയിലാണ് ഇത്തവണ ചലച്ചിത്ര മേള നടക്കുക. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ദോഹ ഫെസ്റ്റിവല്‍ സിറ്റിയിലെ വോക്‌സ് തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം ഡി.എഫ്.ഐയുടെ പ്ലാറ്റ്‌ഫോം വഴി സിനിമകളുടെ ഓണ്‍ലൈന്‍ സ്ട്രീമിങ്ങും ഉണ്ടാകും. ഇതുവഴി കൂടുതല്‍ പ്രേക്ഷകരുടെ പങ്കാളിത്തവും സംഘാടകര്‍ പ്രതീക്ഷിക്കുന്നു. ഇതു കൂടാതെ ഖത്തര്‍ നാഷണല്‍ ടൂറിസം കൗണ്‍സിലിന്റെ പങ്കാളിത്തത്തോടെ കാറിലിരുന്ന് തന്നെ സിനിമ കാണാന്‍ കഴിയുന്ന ഡ്രൈവ്-ഇന്‍ സിനിമ സംവിധാനവും ലുസൈല്‍ നഗരത്തില്‍ ഒരുക്കിയിട്ടുണ്ട്.
കത്താറ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്‍ (കള്‍ച്ചറല്‍ പാര്‍ട്‌നര്‍), ഖത്തര്‍ നാഷണല്‍ ടൂറിസം കൗണ്‍സില്‍ (പ്രിന്‍സിപ്പല്‍ പാര്‍ട്‌നര്‍), നോവോ സിനിമാസ്, ഓരെഡോ (സ്ട്രാറ്റജിക് പാര്‍ട്‌നര്‍മാര്‍), മഹെരെബ് പ്രോപ്പര്‍ട്ടീസ്, ലൂസൈല്‍ അന്‍ഡ് ഖത്തരി ഡയര്‍ (സിഗ്നേച്ചര്‍ സ്‌പോണ്‍സര്‍മാര്‍) എന്നിവരാണ് അജ്‌യാല്‍ ചലച്ചിത്ര മേളയുടെ ഔദ്യോഗിക പങ്കാളികൾ.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.