September 29, 2020
September 29, 2020
ദോഹ : തുറന്നു നോക്കി ഉറപ്പു വരുത്താതെ ദോഹയിലേക്ക് വരുന്നവർ മറ്റുള്ളവർ തരുന്ന പാഴ്‌സലുകളോ മറ്റു സാധനങ്ങളോ സ്വീകരിക്കരുതെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം ഓർമപ്പെടുത്തി.ഇത്തരത്തിൽ കൊണ്ടുവരുന്ന സാധനങ്ങൾ രാജ്യത്ത് നിരോധിക്കപ്പെട്ടതാണെങ്കില്‍ അതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ആ വ്യക്തിക്ക് മാത്രമായിരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് വകുപ്പുമായി സഹകരിച്ച് നടത്തിയ വെബിനാറിലാണ് അധികൃതര്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്. യാത്ര പുറപ്പെടുന്ന രാജ്യത്ത് അനുവദനീയമായ ചില മയക്കുമരുന്നുകളും മരുന്നുകളും ഖത്തര്‍ നിരോധിക്കപ്പെട്ടതായിരിക്കുമെന്നും അക്കാര്യങ്ങളെ സംബന്ധിച്ച് പൂര്‍ണ അറിവോടെയായിരിക്കണം എന്ത് കൊണ്ടുവരണമെന്ന് യാത്രക്കാരന്‍ തീരുമാനിക്കേണ്ടതെന്നും മാധ്യമ- ബോധവത്കരണ വിഭാഗം പ്രതിനിധി ലെഫ്റ്റനന്റ് അബ്ദുല്ല ഖാസിം പറഞ്ഞു.നിരോധിത വസ്തുക്കളുടെയും മയക്കുമരുന്നിന്റെയും കള്ളക്കടത്ത് വർധിച്ച സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
കുടുംബവുമായി വേര്‍പിരിഞ്ഞവര്‍, ജോലിയും പഠനവുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങളുള്ളവര്‍, വിഷാദരോഗം ഉള്ളവർ തുടങ്ങിയവര്‍ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് എളുപ്പത്തില്‍ എത്തിപ്പെടാന്‍ വലിയ സാധ്യതയാണുള്ളത്. നിയമ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ മറ്റുള്ളവരുടെ വസ്തുക്കള്‍ കൊണ്ടുവരുമ്പോള്‍ ഉള്ളിലെന്താണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.ഖത്തറില്‍ നിരോധിച്ച മരുന്നുകളെ സംബന്ധിച്ചും വെബിനാറില്‍ അധികൃതര്‍ വിശദമാക്കി. കരയിലും കടലിലും മയക്കുമരുന്ന് കടത്ത് തടയുന്ന ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എന്‍ഫോഴ്‌സമെന്റിന്റെ പ്രവര്‍ത്തനങ്ങളും അധികൃതര്‍ വിശദീകരിച്ചു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന വാട്സ്ആപ് നമ്പറിലേക്ക് സന്ദേശമയക്കുക