September 26, 2019
September 26, 2019
റിയാദ്: സൗദിയിൽ അമേരിക്കൻ സൈനിക വിന്യാസം വർധിപ്പിക്കുന്നതിനുള്ള തുടർനടപടികളെ കുറിച്ച് സൗദി-യുഎസ് നേതാക്കൾ ചർച്ച നടത്തി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും യുഎസ് പ്രതിരോധ സെക്രട്ടറി മൈക്ക് എസ്‌പറും തമ്മിലാണ് ചർച്ച നടന്നത്.
ഫോണിൽ നടത്തിയ സംഭാഷണത്തിൽ പെന്റഗൺ മേധാവി സൗദിക്ക് എല്ലാ പിന്തുണയും സഹായവും ഉറപ്പാക്കിയതായി സൗദി വാർത്താ ഏജൻസി (എസ്പിഎ) റിപ്പോർട്ട് ചെയ്തു. സൗദിക്ക് തങ്ങളുടെ രാജ്യസുരക്ഷയ്ക്ക് ആവശ്യമായ എന്തു സഹായവും അമേരിക്ക നൽകും. ഗൾഫ്-അറബ് മേഖലയെ അസ്ഥിരപ്പെടുത്തുന്ന ഇറാൻ നയം അവസാനിപ്പിക്കേണ്ടതുണ്ടെന്നും സംഭാഷണത്തിൽ എസ്പർ വ്യക്തമാക്കി.
സൗദി അരാംകൊ ആക്രമണത്തിന് പിറകെയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൗദിയിൽ കൂടുതൽ സേനാ വിന്യാസത്തിന് അംഗീകാരം നൽകിയത്. ആക്രമണത്തിന്റ ഉത്തരവാദിത്തം ഏറ്റെടുത്ത ഹൂതികൾ ഭീഷണി മുഴക്കിയ സാഹചര്യത്തിൽ യുഎഇയിലും കൂടുതൽ സൈന്യത്തെ വിന്യസിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, അരാംകൊ ആക്രമണത്തിൽ ഇറാനെതിരെ ആരോപണവുമായി വീണ്ടും സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽ ജുബൈർ രംഗത്തെത്തി. ന്യൂയോർക്കിൽ ഐക്യരാഷ്ട്ര സഭ പൊതുസമ്മേളനത്തിന്റെ ഭാഗമായി നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.