March 07, 2021
March 07, 2021
ദോഹ: ലുസൈലില്‍ ഒരുക്കിയ ഡ്രൈവ്-ത്രൂ വാക്‌സിനേഷന്‍ കേന്ദ്രത്തിന് വലിയ സ്വീകാര്യത ലഭിക്കുന്നു. ഇവിടെ കൂടുതലായി എത്തുന്നത് സ്ത്രീകളാണ്. അടിയന്തിര ഘട്ടങ്ങളിലെ സേവനത്തിനായി ഇവിടെ ആംബുലന്‍സ് സംഘം തയ്യാറാണെന്നും ഹമദ് ജനറല്‍ ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസഫ് അല്‍ മസ്ലമണി പറഞ്ഞു.
പൊതുജനങ്ങള്‍ക്ക് വേഗത്തിലും സുരക്ഷിതമായും സേവനം നല്‍കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ആളുകള്‍ക്ക് ഡ്രൈവ്-ത്രൂ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നിന്ന് വാക്‌സിന്‍ എടുത്ത് തിരികെ വീടുകളിലേക്ക് പെട്ടെന്ന് മടങ്ങാന്‍ കഴിയുമെന്നും അദ്ദേഹം ഖത്തര്‍ റേഡിയോയോട് പറഞ്ഞു.
'ഡ്രൈവ്-ത്രൂ വാക്‌സിനേഷന്‍ കേന്ദ്രത്തിലെ സേവനം രണ്ടാമത്തെ ഡോസ് വാക്‌സിനെടുക്കുന്നവര്‍ക്ക് മാത്രമാണ്. ആദ്യ ഡോസ് എടുക്കുമ്പോള്‍ ആളുകളുടെ ആരോഗ്യാവസ്ഥ, വിട്ടുമാറാത്ത രോഗങ്ങള്‍ എന്നിവ വിശദമായി അന്വേഷിക്കേണ്ടതാണ്. അതിന് സമയം ആവശ്യമാണ്. അതിനാലാണ് ഡ്രൈവ്-ത്രൂ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ രണ്ടാം ഡോസ് വാക്‌സിന്‍ മാത്രം നല്‍കുന്നത്.' -അദ്ദേഹം പറഞ്ഞു.
ഡ്രൈവ്-ത്രൂ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ട ആവശ്യമില്ല. രണ്ടാമത്തെ ഡോസിന്റെ തിയ്യതി നേരത്തേ തന്നെ അറിയിക്കുന്നതാണ്. അതിനാല്‍ ആളുകള്‍ക്ക് നേരെ പോയി വാക്‌സിന്‍ സ്വീകരിക്കാം. രാവിലെ 11 മണി മുതല്‍ 10 മണി വരെ കേന്ദ്രം തുറന്നിരിക്കും. തിരക്ക് ഇല്ലാത്തപ്പോള്‍ പരമാവധി ആറ് മിനുറ്റ് കാത്തിരുന്നാല്‍ ഇവിടെ നിന്ന് വാക്‌സിന്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകള്‍ക്ക് സ്വകാര്യത നല്‍കുന്നത് ഖത്തറിലെ ആരോഗ്യ സേവനത്തിന്റെ തത്വമാണെന്നും അദ്ദേഹം പറഞ്ഞു.
തുറന്ന പ്രദേശമായതിനാലും ആളുകള്‍ക്ക് എളുപ്പം എത്തിച്ചേരാന്‍ കഴിയുന്നതിനാലുമാണ് ലുസൈലിനെ ഡ്രൈവ്-ത്രൂ വാക്‌സിനേഷന്‍ കേന്ദ്രത്തിനായി തെരഞ്ഞെടുത്തത്. ഇവിടെയെത്തുന്നവര്‍ ഇഹ്‌തെറാസ് ആപ്പിലെ സ്റ്റാറ്റസും ഹെല്‍ത്ത് കാര്‍ഡ്, വാക്‌സിനേഷന്‍ കാര്‍ഡ് എന്നീ രേഖകളും കാണിച്ചാല്‍ ആളുകളെ രണ്ടാം ഗേറ്റിലേക്ക് അയക്കും. അവിടെയുള്ള ആരോഗ്യ ഉദ്യോഗസ്ഥര്‍ അവര്‍ക്ക് വാക്‌സിന്‍ നല്‍കും. ഒരേ സമയം 10 പേര്‍ക്ക് ഇവിടെ വാക്‌സിന്‍ നല്‍കാന്‍ കഴിയും.
വാക്‌സിനെടുത്ത ശേഷം അഞ്ച് മിനുറ്റ് ഇവിടെ നിരീക്ഷണത്തില്‍ ഇരിക്കണം. തുടര്‍ന്ന് രണ്ടാം ഡോസ് വാക്‌സിന്‍ എടുത്തതായി വാക്‌സിനേഷന്‍ കാര്‍ഡില്‍ സ്റ്റാമ്പ് ചെയ്യും. ഇതിന് ശേഷം ആളുകള്‍ക്ക് മടങ്ങിപ്പോകാം.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.