December 22, 2019
December 22, 2019
ദോഹ : ബ്രസീല്‍ ടീമായ ഫ്‌ളെമെംഗോയെ കീഴടക്കി ഇംഗ്ലീഷ് വമ്പന്മാരായ ലിവര്‍പൂൾ ഫിഫ ക്ലബ് ലോകകപ്പ് സ്വന്തമാക്കി. ശനിയാഴ്ച രാത്രി ഖലീഫാ രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ അധികസമയത്ത് റോബര്‍ട്ടോ ഫിര്‍മീനോ നേടിയ ഗോളിലാണ് ലിവര്‍പൂൾ ജയം കണ്ടത്. ലിവര്‍പൂളിന്റെ ആദ്യ ക്ലബ് ലോകകപ്പ് കിരീടമാണിത്.
കളി അവസാനിക്കേണ്ട നിശ്ചിത സമയത്ത് ഇരുടീമുകള്‍ക്കും ഗോളുകള്‍ നേടാന്‍ കഴിഞ്ഞിരുന്നില്ല. ലിവര്‍പൂളിന്റെ നിരവധി നീക്കങ്ങള്‍ ഫ്‌ളെമിംഗോ പ്രതിരോധത്തിലും ഗോളി ദിയേഗോ ആല്‍വേസിലും തട്ടി തകരുകയായിരുന്നു.അവസാന മിനുറ്റില്‍ മാനെയെ വീഴ്ത്തിയതിന് ലിവര്‍പൂളിന് അനുകൂലമായി പെനല്‍റ്റി വിധിച്ചതോടെ കളി തീരുമാനമായെന്ന് കരുതിയതാണ്. എന്നാല്‍, വാര്‍ പരിശോധനയില്‍ റഫറി തീരുമാനം പിന്‍വലിച്ചു. ഇതോടെ കളി അധികസമയത്തിലെത്തുകയായിരുന്നു.മത്സരത്തിന്റെ 99ആം മിനുറ്റിലായിരുന്നു ലിവര്‍പൂള്‍ കാത്തിരുന്ന ഗോള്‍ പിറന്നത്. ബ്രസീല്‍ ടീമിനെ തോല്‍പിക്കാന്‍ അവരെ സഹായിച്ചത് മറ്റൊരു ബ്രസീല്‍ താരമായ ഫിര്‍മീനോയായിരുന്നു.
യൂറോപ്യന്‍ ലാറ്റിനമേരിക്കന്‍ പോരാട്ടമായി വിശേഷിപ്പിക്കപ്പെട്ട ക്ലബ് ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ കാണാൻ 45,000 ത്തോളം കളിയാരാധകരാണ് ഇന്നലെ സ്റ്റേഡിയത്തിൽ എത്തിയത്. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയും മത്സരം കാണാൻ എത്തിയിരുന്നു.