January 29, 2021
January 29, 2021
ദോഹ: അടുത്ത പത്ത് ദിവസത്തിനുള്ളില്‍ പരിമിതമായ അളവില്‍ മൊഡേണ വാക്‌സിന്‍ ഖത്തറില്‍ എത്തുമെന്ന് സാംക്രമിക രോഗ നിയന്ത്രണ വിഭാഗം ഡയറക്ടര്‍ ഡോ. ഹമദ് അല്‍ റുമൈഹി. കൊവിഡ്-19 മഹാമാരി സംബന്ധിച്ച് രാജ്യത്തുണ്ടായ ഏറ്റവും പുതിയ സംഭവ വികാസങ്ങള്‍ വിശദീകരിച്ചുകൊണ്ട് നടത്തിയ ടെലിവിഷന്‍ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അമേരിക്കന്‍ കമ്പനിയായ മൊഡേണയും എന്‍.ഐ.എ.ഐ.ഡിയും ബി.എ.ആര്‍.ഡി.എയും സംയുക്തമായി വികസിപ്പിച്ച കൊവിഡ്-19 പ്രതിരോധ വാക്‌സിനാണ് മൊഡേണ വാക്സിന്‍. നിലവില്‍ ഖത്തറില്‍ നല്‍കുന്നത് അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയായ ഫൈസറും ജര്‍മ്മന്‍ കമ്പനിയായ ബയോണ്‍ടെകും സംയുക്തമായി വികസിപ്പിച്ച ഫൈസര്‍/ബയോണ്‍ടെക് വാക്‌സിനാണ്.
മൊഡേണ വാക്‌സിന്‍ പരിമിതമായ അളവിലാണ് എത്തുന്നതെങ്കിലും ഇതൊരു ആവേശകരമായ സംഭവവികാസമാണെന്ന് ഡോ. ഹമദ് പറഞ്ഞു. നിലവില്‍ വിതരണം ചെയ്യുന്ന ഫൈസര്‍/ബയോണ്‍ടെക് വാക്‌സിന്റെ പതിവുള്ളതും വലുതുമായ ലോഡ് മാര്‍ച്ചില്‍ എത്തുമെന്നും മൊഡേണ വാക്‌സിന്റെയും വലിയ ലോഡ് അതേസമയം എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താ സമ്മേളനത്തില്‍ ഡോ. ഹമദ് അല്‍ റുമൈഹി പറഞ്ഞ പ്രധാന കാര്യങ്ങള്‍:
• 2021 ല്‍ തന്നെ രാജ്യത്തെ എല്ലാവര്‍ക്കും മുന്‍ഗണനാ ക്രമത്തില്‍ നാല് ഘട്ടങ്ങളിലായി വാക്‌സിന്‍ നല്‍കും.
• രാജ്യം ഇന്നു വരെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ വാക്‌സിനേഷന്‍ ക്യാമ്പെയിനാണ് ഇപ്പോള്‍ നടക്കുന്നത്.
• കൊവിഡ്-19 മഹാമാരിയുടെ ആദ്യ നാളുകള്‍ മുതല്‍ തന്നെ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയവും പ്രധാന സര്‍ക്കാര്‍ പങ്കാളികളും ലോകമെമ്പാടുമുള്ള നിരവധി ഫാര്‍മ്മസ്യൂട്ടിക്കല്‍ കമ്പനികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു.
• ഈ സമീപനം വാക്‌സിന്‍ ലഭ്യത ഉറപ്പു വരുത്തി. കാര്യക്ഷമമായ രണ്ട് വാക്‌സിനുകള്‍ക്കായുള്ള (മൊഡേണ, ഫൈസര്‍/ബയോണ്‍ടെക്) കരാറുകളില്‍ ഖത്തര്‍ ഒപ്പുവച്ചു.
• ഇവയില്‍ ആദ്യം എഫ്.ഡി.എ അംഗീകാരം ലഭിച്ച ഫൈസര്‍/ബയോണ്‍ടെക് വാക്‌സിന്റെ ആദ്യ ലോഡ് ഡിസംബര്‍ 21 ന് ഖത്തറില്‍ എത്തി.
• ആഗോളതലത്തിലുള്ള ആവശ്യങ്ങള്‍ നിറവേറ്റാനായി മറ്റ് ലോകരാജ്യങ്ങള്‍ക്ക് ലഭിച്ചതു പോലെ ഖത്തറിനും പരിമിതമായ അളവിലാണ് ഫൈസര്‍/ബയോണ്‍ടെക് വാക്‌സിന്‍ ലഭിച്ചത്.
• ഇപ്പോള്‍ സ്ഥിതി മാറി. വാക്‌സിന്റെ നിരവധി ലോഡുകള്‍ ഖത്തറില്‍ എത്തി. ഫെബ്രുവരിയില്‍ ഉടനീളം പ്രതിവാര ഡെലിവറികള്‍ ഉണ്ടാകും.
• മാര്‍ച്ച് മാസം മുതല്‍ ഖത്തറില്‍ ഫൈാസര്‍/ബയോണ്‍ടെക്, മൊഡേണ വാക്‌സിനുകള്‍ ധാരാളമായി ലഭ്യമാകും. അതോടെ വാക്‌സിനേഷന്‍ ഔട്ട്പുട്ട് വിപുലീകരിക്കാന്‍ ഖത്തറിന് കഴിയും.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.