August 04, 2020
August 04, 2020
ബെയ്‌റൂത്ത് : ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തിലെ തുറമുഖത്തുണ്ടായ ഇരട്ട സ്‌ഫോടനത്തിൽ നിരവധി പേർ മരിച്ചതായി റിപ്പോർട്ട്. ഉഗ്ര സ്ഫോടനത്തില്‍ മുന്‍ പ്രധാനമന്ത്രി സാദ് ഹരിരിയുടെ ആസ്ഥാനവും ബെയ്‌റൂത്ത് നഗരത്തിലെ സിഎന്‍എന്‍ ബ്യൂറോയും ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളില്‍ വിള്ളലുകള്‍ ഉണ്ടായി.
അതേസമയം,മരിച്ചവരുടെയും പരിക്കേറ്റവരുടെയും കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല.ഡസൻ കണക്കിന് ആളുകൾ മരിച്ചതായാണ് അൽ ജസീറ ചാനൽ റിപ്പോർട്ട് ചെയ്യുന്നത്.പ്രാദേശിക സമയം ഉച്ചയോടെ രണ്ട് വലിയ സ്ഫോടനങ്ങളാണ് നടന്നതെന്നാണ് വിവരം.നൂറുകണക്കിന് മീറ്ററുകള്‍ ദൂരത്തിലുള്ള കെട്ടിടങ്ങളെ വരെ പിടിച്ചുകുലുക്കുന്ന വന്‍ പൊട്ടിത്തെറിയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിൽ പലരും പോസ്റ്റ് ചെയ്തിട്ടുണ്ട്.
2005-ല്‍ മുന്‍ പ്രധാനമന്ത്രി റഫിക് ഹരീരിയെ കൊലപ്പെടുത്തിയ കേസിലെ വിധി വരാനിരിക്കെയാണ് സ്‌ഫോടനമുണ്ടായത്. ആളാപയം സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല.
സഹായിക്കാമെന്ന് ഇറാൻ
വൻ ദുരന്തമുണ്ടായ ലെബനനെ ഏതു തരത്തിലും സഹായിക്കാൻ തയാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ജവാദ് ശരീഫ് ട്വീറ്റ് ചെയ്തു.
മരിച്ചവരിൽ ലബനനിലെ ക്രിസ്ത്യൻ പൊളിറ്റിക്കൽ ഡെമോക്രാറ്റിക് പാർട്ടിയായ കത്തെബ് നേതാവും ഉൾപെടുന്നതായി പാർട്ടി അറിയിച്ചു.
ഇന്ത്യക്കാർ പരിഭ്രാന്തരാകരുതെന്ന് എംബസി
ബെയ്‌റൂത്തിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി ലെബനനിലെ ഇന്ത്യൻ എംബസി. ഇന്ത്യക്കാർ ശാന്തയരായിരിക്കണമെന്നും ദുരന്തത്തിൽ ഇന്ത്യക്കാർ ഉൾപ്പെട്ടിട്ടുണ്ടോ എന്നു വ്യക്തമല്ലെന്നും എംബസി ട്വീറ്റ് ചെയ്തു. അടിയന്തര സഹായത്തിന് +96176860128 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും എംബസി അറിയിച്ചിട്ടുണ്ട്. നേരത്തെയുള്ള കണക്കുകൾ പ്രകാരം പതിനായിരത്തോളം ഇന്ത്യക്കാരാണ് ലെബനിനിലുള്ളത്. നേരത്തെ പതിനയ്യായിരത്തോളം ഇന്ത്യക്കാർ അവിടെ ഉണ്ടായിരുന്നെങ്കിലും പിൽക്കാലത്തെ ആഭ്യന്തര കലഹങ്ങളുടെ പേരിൽ ഇന്ത്യക്കാർ ഒഴിഞ്ഞുപോവുകയും ബാക്കിയുള്ളവരെ ഒഴിപ്പിക്കുകയുമയിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ്ആപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക