January 06, 2021
January 06, 2021
ദോഹ: ഖത്തറിനെതിരായ ഉപരോധം ആവര്‍ത്തിക്കാതിരിക്കാന്‍ മൂന്ന് വര്‍ഷമായി ഗള്‍ഫില്‍ നിലനിന്ന പ്രതിസന്ധിയില്‍ നിന്ന് പാഠങ്ങള്‍ പഠിക്കണമെന്ന് ഖത്തര്‍ മുന്‍ പ്രധാനമന്ത്രി ഹമദ് ബിന്‍ ജാസിം ബിന്‍ ജാബെര്‍ അല്‍താനി. ചരിത്രത്തിലെ ഏറ്റവും അപകടകരവും പ്രയാസമേറിയതുമായ ഒന്നായിരുന്നു ഗള്‍ഫ് പ്രതിസന്ധിയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
'ഗള്‍ഫ് പ്രതിസന്ധി അവസാനിച്ചതിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു. ഭാവിയില്‍ സമാനമായ പ്രതിസന്ധികള്‍ ഉണ്ടാകാതിരിക്കാന്‍ പാഠങ്ങള്‍ ഉള്‍ക്കൊള്ളണമെന്ന് എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇത് ഉറപ്പാക്കുന്നതിന് പ്രതിസന്ധിയുടെ വേരുകളെ കുറിച്ചും ഗള്‍ഫ് സമൂഹത്തിന് ഉണ്ടായ മാനസികമായ മുറിവുകളെ കുറിച്ചും ആഴത്തിലുള്ളതും വ്യക്തമായതുമായ വിലയിരുത്തല്‍ ഉണ്ടാവണം.' -ഹമദ് ബിന്‍ ജാസിം ബിന്‍ ജാബെര്‍ അല്‍താനി പറഞ്ഞു.
പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ വിള്ളലുകളെ കുറിച്ചും വലിയ സാമ്പത്തിക നഷ്ടങ്ങളെ കുറിച്ചും പരാമര്‍ശിക്കുന്നില്ല. ഗള്‍ഫ് സഹകരണ കൗണ്‍സിലിന് അംഗങ്ങളുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം ആവശ്യമാണ്. കൗണ്‍സില്‍ വഹിക്കുന്ന പങ്ക് പുനരുജ്ജീവിപ്പിക്കാന്‍ ശ്രദ്ധാപൂര്‍വ്വം പഠിച്ചതും ശാസ്ത്രീയമായി ആസൂത്രണം ചെയ്തതുമായ പരിശ്രമം ആവശ്യമാണ്. അറബ് ലോകം അനുഭവിക്കുന്ന അപകടകരമായ സാഹചര്യങ്ങളുടെ വെളിച്ചത്തില്‍, വെല്ലുവിളികളെ നേരിടാന്‍ ജി.സി.സിയെ സജ്ജമാക്കണം. നമ്മുടെ രാജ്യങ്ങളുടെ പരമാധികാരം സംരക്ഷിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യണം. സാധ്യമായ എല്ലാ സ്വാതന്ത്ര്യത്തോടെയും നമ്മുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ തീരുമാനങ്ങള്‍ എടുക്കുമെന്ന് ഉറപ്പുവരുത്തണം. -അദ്ദേഹം പറഞ്ഞു.
നേതൃത്വത്തിനും സഹോദരരാജ്യമായ കുവൈത്തിലെ ജനതയ്ക്കും ഖത്തര്‍ മുന്‍ പ്രധാനമന്ത്രി നന്ദി പറഞ്ഞു. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ അവസാന ശ്വാസം വരെ പരിശ്രമിച്ച അന്തരിച്ച കുവൈത്ത് അമീർ ശൈഖ് സബാഹ് അല്‍ അഹമ്മദിന്റെ ആത്മാവിനോട് കരുണ കാണിക്കാനായി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. ശൈഖ് സബാഹ് അല്‍ അഹമ്മദിന്റെ പിന്‍ഗാമിയായെത്തി അദ്ദഹത്തിന്റെ പരിശ്രമങ്ങള്‍ തുടര്‍ന്ന സഹോദരന്‍ ശൈഖ് നവാഫിനെ അഭിനന്ദിക്കുന്നതായും ഹമദ് ബിന്‍ ജാസിം ബിന്‍ ജാബെര്‍ അല്‍താനി പറഞ്ഞു.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.