December 29, 2020
December 29, 2020
റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ വനിതാ അവകാശ പ്രവര്‍ത്തകയായ ലൗജയ്ന്‍ അല്‍-ഹാത്‌ലൗലിന് സൗദി ഭീകരവാദ വിരുദ്ധ കോടതി ജയില്‍ ശിക്ഷ വിധിച്ചു. അഞ്ചു വര്‍ഷവും എട്ടുമാസവും അവര്‍ ജയിലില്‍ കഴിയണമെന്നാണ് കോടതി വിധിയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലൗജയ്‌നിന്റെ അറസ്റ്റിനെതിരെ അന്താരാഷ്ട്രതലത്തില്‍ വിമര്‍ശനങ്ങള്‍ ഉയരുകയും അവരെ ഉടന്‍ മോചിപ്പിക്കണമെന്ന് സൗദിക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടാവുകയും ചെയ്തിട്ടുണ്ടെങ്കിലും സൗദി ഇത് മുഖവിലയ്‌ക്കെടുത്തില്ല.
മാറ്റത്തിനായി പ്രക്ഷോഭം നടത്തുക, വിദേശ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുക, ഇന്റര്‍നെറ്റ് ഉപയോഗിച്ച് ക്രമസമാധാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ലൗജയ്‌നിനു മേല്‍ കോടതി ചുമത്തിയത്. ശിക്ഷയുടെ രണ്ട് വര്‍ഷവും 10 മാസവും കോടതി സസ്‌പെന്റ് ചെയ്തു. വിധിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാനായി ലൗജയ്‌നിന് 30 ദിവസത്തെ സമയമാണ് ഉള്ളത്.
ലൗജയ്‌നിന്റെ ശിക്ഷാവിധി വളരെയധികം ആശങ്കാജനകമാണെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഓഫീസ് പ്രതികരിച്ചു. രണ്ടര വര്‍ഷമായി അവര്‍ തടവിലാണ്. അവരുടെ മോചനം സാധ്യമാണെന്ന് മനസിലാക്കുന്നതായും അതിനുവേണ്ടി അടിയന്തിരമായി ശ്രമിക്കണമെന്നും മനുഷ്യാവകാശ ഓഫീസ് ട്വിറ്ററില്‍ കുറിച്ചു.
ഭീകരവാദ വിരുദ്ധ നിയമം ഉപയോഗിച്ചാണ് ലൗജയ്‌നിനെ അറസ്റ്റ് ചെയ്തതും വിചാരണ ചെയ്തതുമെന്ന് സഹോദരി ലിന് അല്‍-ഹാത്‌ലൗല്‍ പറഞ്ഞു. തന്റെ സഹോദരി ഭീകരവാദിയല്ല. അവള്‍ ഒരു ആക്റ്റിവിസ്റ്റ് ആണെന്നും സഹോദരി പറയുന്നു.
31 വയസുള്ള ലൗജയ്ന്‍ അല്‍-ഹാത്‌ലൗല്‍ 2018 മുതല്‍ തടവിലാണ്. ഏകദേശം ഒരു ഡസനോളം വനിതാ അവകാശ പ്രവര്‍ത്തകര്‍ക്കൊപ്പമാണ് അവരെ അറസ്റ്റ് ചെയ്തത്.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.