December 18, 2020
December 18, 2020
കുവൈത്ത് സിറ്റി : സൗദി അറേബ്യയുടെ തലസ്ഥാന നഗരമായ റിയാദിൽ ജനുവരി 5 ന് തന്നെ ജിസിസി ഉച്ചകോടി നടത്തണമെന്ന തന്റെ താല്പര്യം കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ഡോ. അഹമ്മദ് നാസർ അൽ മുഹമ്മദ് അൽ സബ ആവർത്തിച്ചു.സുപ്രീം കൗൺസിലിന്റെ വിവിധ സെഷനുകൾ നടത്താനുള്ള ഗൾഫ് രാജ്യങ്ങളുടെയും നേതാക്കളുടെയും വ്യാപ്തിയെ സൂചിപ്പിക്കുന്നതോടൊപ്പം ജിസിസി രാജ്യങ്ങളുടെ പൊതുവായ അഭിലാഷങ്ങൾ പ്രതിഫലിപ്പിക്കുന്നതാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇന്നലെ കുവൈത്തിൽ ജിസിസി രാജ്യങ്ങളിലെ അംബാസിഡർമാർക്ക് നൽകിയ സ്വീകരണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.പ്രതിസന്ധി തുടങ്ങിയ ശേഷം ഇതാദ്യമായാണ് ഗൾഫ് രാജ്യങ്ങളിലെ മുഴുവൻ അംബാസിഡർമാരും ഒത്തുകൂടുന്നത്.
മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന അന്തരിച്ച അമീർ ശൈഖ് സബ അൽ അഹ്മദ് അൽ ജാബർ അൽ സബയുടെ സമീപനം തന്നെയാണ് കുവൈത്ത് സംസ്ഥാനം പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.ജിസിസി ജനതയുടെ നന്മയും ഐക്യവും നിലനിർത്തുന്നതിൽ കുവൈത്ത് പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കോവിഡ് മഹാമാരിയെ തുടർന്ന് ഗൾഫ് രാജ്യങ്ങൾ നേരിട്ട വെല്ലുവിളികളെ കുറിച്ചതും അദ്ദേഹം ഊന്നിപ്പറഞ്ഞു.ഇത്തരം ഘട്ടങ്ങളിൽ പ്രത്യേകിച്ച് ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തുക, ഭക്ഷ്യ സുരക്ഷ വർധിപ്പിക്കുക, ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുക എന്നിവയുടെ പ്രാധാന്യവും അദ്ദേഹം ഓർമിപ്പിച്ചു.
ആദ്യം ബഹ്‌റൈനിലും പിന്നീട് കുവൈത്തിലും നടക്കുമെന്ന് സൂചനയുണ്ടായിരുന്നു ഗൾഫ് ഉച്ചകോടി റിയാദിലായിരിക്കും നടക്കുകയെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങൾ നേരെത്തെ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും കുവൈത്ത് വിദേശകാര്യ മന്ത്രിയിൽ നിന്നും ഉച്ചകോടിയുടെ വേദിയും തിയ്യതിയും സംബന്ധിച്ച് വെളിപ്പെടുത്തലുണ്ടാവുന്നത് ആദ്യമാണ്.
TELEGRAM
FACEBOOK PAGE
https://www.facebook.com/newsroomme