November 07, 2019
November 07, 2019
കുവൈത്ത് സിറ്റി : ജി.സി.സി അംഗങ്ങള്‍ക്കിടയിലുള്ള തര്‍ക്കവും പ്രതിസന്ധിയും പരിഹരിക്കുന്നതിനുള്ള ശ്രമം തുടരുന്നതായി കുവൈത്ത്. കുവൈത്ത് വിദേശകാര്യ സഹമന്ത്രി ശൈഖ് അഹ്മദ് നാസര്‍ അല്‍മുഹമ്മദ് ആണ് ഇക്കാര്യം അറിയിച്ചത്
തര്‍ക്കം പരിഹരിക്കാനുള്ള മധ്യസ്ഥശ്രമം തുടരുന്നതോടൊപ്പം കൗണ്‍സില്‍ അംഗരാജ്യങ്ങള്‍ക്കിടയിലുള്ള പരസ്പര ബന്ധം നിലനിർത്താനുള്ള ശ്രമങ്ങളും തുടരും. ചില അംഗരാജ്യങ്ങള്‍ തമ്മിൽ നിലനിൽക്കുന്ന ശത്രുത അവസാനിപ്പിക്കുന്നതിന് പര്യാപ്തമായ വലിയൊരു നീക്കം ഉടൻ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കുവൈത്ത് ഉപപ്രധാനമന്ത്രിയുടെ കൂടി ചുമതല വഹിക്കുന്ന ശൈഖ് അഹ്മദ് കൂട്ടിച്ചേര്‍ത്തു.
സൗദ് അല്‍നാസര്‍ അല്‍സബാഹ് ഡിപ്ലോമാറ്റിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കുവൈത്തി സൈനിക അറ്റാഷെമാര്‍ക്കുള്ള പരിശീലന പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മേഖലയെ ബാധിക്കുന്ന നിരവധി വിപത്തുകള്‍ നിലനിൽക്കുമ്പോൾ ജി.സി.സി രാജ്യങ്ങള്‍ക്കിടയില്‍ ഐക്യം ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് അടിവരയിടുന്നതാണു മേഖലയിലെ പുതിയ സംഭവവികാസങ്ങള്‍. സമാധാനശ്രമങ്ങള്‍ തുടരാനുള്ള കുവൈത്തിന്റെ തീരുമാനവുമായി മുന്നോട്ടുപോകും. രാജ്യാന്തര കണ്‍വന്‍ഷനുകള്‍ക്കും യു.എന്‍ പ്രമേയങ്ങള്‍ക്കും അനുസൃതമായാകും ഇത്തരം നടപടികളെന്നും അദ്ദേഹം വ്യക്തമാക്കി.