January 01, 2021
January 01, 2021
കുവൈത്ത് സിറ്റി: കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബെര്‍ അല്‍ സബാഹ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് സന്ദേശം അയച്ചു. ജനുവരി അഞ്ചിന് സൗദി തലസ്ഥാനമായ റിയാദില്‍ നടക്കുന്ന ജി.സി.സി ഉച്ചകോടിക്ക് മുന്നോടിയായി കുവൈത്ത് അമീര്‍ അയച്ച രേഖാമൂലമുള്ള സന്ദേശം ഖത്തര്‍ അമീര്‍ സ്വീകരിച്ചു.
ഗള്‍ഫ് പ്രതിസന്ധിയില്‍ ഖത്തറിന്റെ കര്‍ക്കശമായ നിലപാടിനെ കുറിച്ചുള്ള കുവൈത്തിന്റെ ആശങ്കയാണ് സന്ദേശത്തിന്റെ ഉള്ളടക്കമെന്നാണ് ഗള്‍ഫിലെ ഉന്നത വൃത്തങ്ങളില്‍ നിന്നുള്ള സൂചന. ഗള്‍ഫ് തര്‍ക്കം പരിഹരിക്കുന്നതിനായുള്ള ഈ അപൂര്‍വ്വ 'അനുരഞ്ജന അവസരം' ഖത്തര്‍ ഉപയോഗപ്പെടുത്തണമെന്നാണ് കുവൈത്തിന്റെ അഭിപ്രായം.
ബുധനാഴ്ച രാവിലെ അമീരി ദിവാന്‍ ഓഫീസില്‍ വച്ച് ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് അഹമ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബാഹ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് കുവൈത്ത് അമീറിന്റെ സന്ദേശം ഖത്തര്‍ അമീറിന് കൈമാറിയതെന്ന് അമീരി ദിവാന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
കുവൈത്ത് വിദേശകാര്യ മന്ത്രിയുടെ ഖത്തര്‍ സന്ദര്‍ശനം നേരത്തേ പ്രഖ്യാപിച്ചതല്ല. അതിനാല്‍ തന്നെ ഈ സന്ദര്‍ശനം ജി.സി.സി ഉച്ചകോടിയുമായി ബന്ധപ്പെട്ടതാണെന്നാണ് പൊതുവേയുള്ള അനുമാനം. അനുരഞ്ജന ഉച്ചകോടിയില്‍ ഖത്തറിന്റെ പങ്കാളിത്തം ഉറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ് കുവൈത്ത് മന്ത്രിയുടെ സന്ദര്‍ശനമെന്നാണ് വിലയിരുത്തല്‍.
ഇറാനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുവെന്നും ഭീകരതയെ പിന്തുണയ്ക്കുന്നുവെന്നും ആരോപിച്ച് 2017 ജൂണ്‍ അഞ്ചിനാണ് സൗദി അറേബ്യ, ഈജിപ്ത്, ബഹ്റൈന്‍, യു.എ.ഇ എന്നീ രാജ്യങ്ങള്‍ ഖത്തറിനെ ഉപരോധിച്ചത്. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഉപരോധത്തിന് വേണ്ടത്ര ന്യായീകരണങ്ങള്‍ ഇല്ലെന്നുമാണ് ഖത്തര്‍ പറഞ്ഞത്. അയല്‍രാജ്യങ്ങള്‍ തങ്ങളുടെ പരമാധികാരത്തെ ആക്രമിക്കുകയാണെന്നും ഖത്തര്‍ ആരോപിച്ചിരുന്നു.
ഇതിന് ശേഷം ഉപരോധം പിന്‍വലിക്കാനായി 13 ആവശ്യങ്ങളുടെ പട്ടിക അറബ് രാജ്യങ്ങള്‍ ഖത്തറിനു മുന്നില്‍ വച്ചു. ഇറാനുമായുള്ള ബന്ധം ഉപേക്ഷിക്കുക, ഖത്തറിലെ തുര്‍ക്കിയുടെ സൈനികതാവളം അടച്ചു പൂട്ടുക, അല്‍ ജസീറ ചാനല്‍ അടച്ചു പൂട്ടുക എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങള്‍. എന്നാല്‍ ഇവ ഖത്തര്‍ തള്ളുകയായിരുന്നു.
സൗദിയുടെ നേതൃത്വത്തില്‍ നാല് അറബ് രാജ്യങ്ങള്‍ പിന്നീട് ഖത്തറിനെ ശക്തമായി ഉപരോധിക്കുകയായിരുന്നു. തങ്ങളുടെ രാജ്യങ്ങളിലെ ഖത്തരികളോട് തിരികെ പോകാന്‍ ഈ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. ഖത്തറിനു മുന്നില്‍ അവര്‍ വ്യോമാതിര്‍ത്തിയും ജലാതിര്‍ത്തിയും കൊട്ടിയടച്ചു.
ഇതിനു ശേഷം ഇപ്പോഴാണ് ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായത്. ജനുവരി അഞ്ചിന് നടക്കുന്ന ജി.സി.സിയുടെ 41-ാമത് ഉച്ചകോടിയില്‍ അനുരഞ്ജനത്തിനുള്ള കരാര്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. സൗദി അറേബ്യ, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍, കുവൈത്ത്, യു.എ.ഇ എന്നീ രാജ്യങ്ങളാണ് ഗള്‍ഫ് സഹകരണ കൗണ്‍സിലില്‍ ഉള്ളത്.
ജി.സി.സി ഉച്ചകോടിക്ക് മുന്നോടിയായി ജി.സി.സിയിലെ വിദേശകാര്യമന്ത്രിമാരുടെ വെര്‍ച്വല്‍ യോഗം ബഹ്‌റൈന്റെ തലസ്ഥാനമായ മനാമയില്‍ നടന്നിരുന്നു.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.