October 24, 2019
October 24, 2019
കുവൈത്ത് സിറ്റി : കുവൈത്തിൽ വിദേശി കുടുംബങ്ങളിൽ രണ്ടിൽ കൂടുതൽ ഗാർഹിക തൊഴിലാളികളെ നിയമിക്കരുതെന്ന് നിർദേശം. റെസിഡൻസി ചട്ടങ്ങളുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യമുള്ളത്. ആദ്യത്തെ ഗാര്‍ഹിക തൊഴിലാളിക്ക് 100 ദീനാറും രണ്ടാമത്തെ തൊഴിലാളിക്ക് 300 ദീനാറും വിസ ഫീസ് ഈടാക്കണമെന്നും റെസിഡൻസി നിയമത്തിൽ നിർദേശമുണ്ട്.
കുടുംബാംഗങ്ങളുടെ പ്രായം, രോഗം, തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ച് കൂടുതൽ തൊഴിലാളികളെ അനുവദിക്കുന്ന കാര്യത്തിൽ ബന്ധപ്പെട്ട വകുപ്പ് മേധാവിക്ക് തീരുമാനമെടുക്കാം. ഇത്തരം സാഹചര്യങ്ങളിൽ മൂന്നാമതൊരു തൊഴിലാളിക്കു വിസ അടിക്കണമെങ്കില്‍ 400 ദീനാര്‍ ഫീ നല്‍കണം. ഏഴ് അംഗങ്ങളുള്ള കുവൈത്തി കുടുംബത്തിന് പരമാവധി മൂന്ന് ഗാര്‍ഹിക തൊഴിലാളികളെ മാത്രമേ കൊണ്ടുവരാൻ അനുവദിക്കൂ.
ഏഴില്‍ കൂടുതല്‍ അംഗങ്ങളുള്ള കുടുംബങ്ങള്‍ക്കു നാല് ഗാര്‍ഹിക തൊഴിലാളികളെ വരെ കൊണ്ടുവരാം. അതേസമയം കുടുംബത്തില്‍ ഭിന്നശേഷിക്കാരായ ആളുകളുണ്ടെങ്കില്‍ അവർക്ക് പ്രത്യേകം സഹായിയെ അനുവദിക്കും. ഇതിനായി ഭിന്നശേഷിയുള്ളവരാണ് എന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കണമെന്നും ഉത്തരവിൽ പറയുന്നു.