August 21, 2019
August 21, 2019
ഇസ്മായിൽ പയ്യോളി,ന്യൂസ്‌റൂം കുവൈത്ത് ബ്യുറോ
കുവൈത്ത് സിറ്റി: കുവൈത്തിൽ അനധികൃത താമസക്കാർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാൻ പൊതു മാപ്പ് പ്രഖ്യാപിച്ചേക്കും.ഇത് സംബന്ധിച്ച് മാനവ വിഭവ ശേഷി സമിതി ആലോചന നടത്തുന്നതായി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക അറബ് ദിനപത്രം റിപ്പോർട്ട് ചെയ്തു.
താമസ നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് കഴിയുന്നവർക്ക് രാജ്യം വിടാനോ അല്ലെങ്കിൽ താമസരേഖ നിയമപരമാക്കാനോ അവസരം നൽകുന്നതയിരിക്കും പൊതുമാപ്പ്. രണ്ട് മാസത്തേക്കായിരിക്കും പൊതുമാപ്പ് അനുവദിക്കുകയെന്നും പത്രം റിപ്പോർട്ട് ചെയ്തു.ഇതിനു പുറമേ പ്രവാസി തൊഴിലാളികളുമായി ബന്ധപ്പെട്ട ചില സുപ്രധാന തീരുമാനങ്ങൾ കൂടി വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.വിസ മാറ്റം,വർക്ക് പെർമ്മിറ്റ് അനുവദിക്കൽ മുതലായയുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റം വരുത്തുന്ന പ്രഖ്യാപനങ്ങളും ഇതോടൊപ്പം ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
2018 ഏപ്രിലിൽ ആണു രാജ്യത്ത് അവസാനമായി പൊതു മാപ്പ് പ്രഖ്യാപിച്ചത്. അന്ന് ഏകദേശം മുപ്പതിനായിരം ഇന്ത്യക്കാർ അവസരം പ്രയോജനപ്പെടുത്തിയിരുന്നു.അതേസമയം രാജ്യത്തെ അനധികൃത താമസക്കാരിൽ പകുതിയോളം പേർ മാത്രമേ കഴിഞ്ഞ തവണ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയിരുന്നുള്ളൂ.പൊതുമാപ്പ് പ്രഖ്യാപിക്കുന്നതിനു ആഭ്യന്തര മന്ത്രാലയമാണു അന്തിമമായി അംഗീകാരം നൽകുക.