July 30, 2020
July 30, 2020
ന്യൂസ്‌റൂം കുവൈത്ത് ബ്യൂറോ
കുവൈത്ത് സിറ്റി : ഇന്ത്യ അടക്കമുള്ള ഏഴ് രാജ്യങ്ങളിലെ പൗരന്മാർക്ക് കുവൈത്ത് പ്രവേശന വിലക്ക് ഏർപ്പെടുത്തി. മന്ത്രിസഭാ യോഗമാണു ഇത്തരമൊരു തീരുമാനം കൈകൊണ്ടതെന്ന് കുവൈത്ത് കമ്യുണിക്കേഷൻ ഓഫീസിനെ ഉദ്ധരിച്ച് പ്രാദേശിക പത്രമായ അൽ റായി റിപ്പോർട്ട് ചെയ്തു.ഇന്ത്യക്ക് പുറമെ, പാകിസ്ഥാൻ, നേപ്പാൾ,ശ്രീലങ്ക,ഫിലിപ്പൈൻസ് എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാർക്കാണു പ്രവേശന വിലക്കുള്ളത്..ഈ രാജ്യങ്ങളിൽ നിന്നു ഒഴികെയുള്ള രാജ്യത്തെ മുഴുവൻ പൗരന്മാർക്കും രാജ്യത്തേക്ക് വരുന്നതിനോ തിരിച്ചു പോകുന്നതിനോ തടസ്സങ്ങൾ ഉണ്ടാകില്ലെന്ന് മാത്രമാണു പ്രസ്താവനയിൽ സൂചിപ്പിച്ചിരിക്കുന്നത്.
അതേസമയം,അപ്രതീക്ഷിതവും കടുത്തതുമായ ഇത്തരമൊരു തീരുമാനത്തിനു പിന്നിലെ കാരണം വ്യക്തമല്ല.വന്ദേഭാരത് മിഷന്റെ നാലാം ഘട്ടത്തിൽ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന് സ്വകാര്യ വിമാനക്കമ്പനിക്ക് മാത്രം അനുവാദം നൽകിയതിൽ കുവൈത്ത് എയർവെയ്സും വ്യോമയാന മന്ത്രാലയവും നേരത്തെ അതൃപ്തി അറിയിച്ചിരുന്നു.പൊതുമാപ്പ് ലഭിച്ച ഇന്ത്യക്കാരെ കുവൈത്ത് എയർവെയ്സിൽ സൗജന്യമായി നാട്ടിലെത്തിച്ച സാഹചര്യത്തിൽ ടിക്കറ്റ് നിരക്ക് ഈടാക്കി ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന് ഒരു സ്വകാര്യ കമ്പനിക്ക് മാത്രം അനുമതി നൽകിയതിനെ നന്ദികേടായാണ് കുവൈത്ത് അധികൃതർ വിലയിരുത്തുന്നത്.ഇതേതുടർന്ന് കുവൈത്തിൽ നിന്നുള്ള വന്ദേ ഭാരത് മിഷൻ സർവീസുകൾ പൂർണമായും നിർത്തിവെച്ചിരിക്കുകയാണ്.പ്രശ്നത്തിന് പരിഹാരം കാണുന്നതിന് ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിൽ സമവായത്തിലെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് സൂചന.
ഇതിനിടെ,ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണോ ഇന്ത്യക്കാർക്ക് കുവൈത്തിലേക്ക് പ്രവേശന വിലക്കേർപ്പെടുത്തിയതെന്ന കാര്യത്തിലും വ്യക്തത ലഭിച്ചിട്ടില്ല.അടുത്ത മണിക്കൂറുകളിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദീകരണം കുവൈത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ന്യൂസ്‌റൂം വാർത്തകൾക്കുള്ള ഗ്രൂപ്പുകളിൽ ചേരാൻ +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക