December 10, 2019
December 10, 2019
ദോഹ : റിയാദിൽ ഇന്ന് നടക്കുന്ന ജിസിസി ഉച്ചകോടിയിൽ പങ്കെടുക്കാൻ കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് റിയാദിലേക്ക് യാത്ര തിരിച്ചു.കഴിഞ്ഞ മാസം അമേരിക്കയിൽ നിന്നും ചികിൽസ കഴിഞ്ഞെത്തിയ ശേഷം ആദ്യമായാണു കുവൈത്ത് അമീർ മറ്റൊരു വിദേശ രാജ്യത്തേക്ക് യാത്ര തിരിക്കുന്നത്. സൗദി സഖ്യരാജ്യങ്ങളും ഖത്തറും തമ്മിൽ നിലനിൽക്കുന്ന പ്രശ്നം പരിഹാരത്തോടടുക്കുന്ന നിർണായക സമ്മേളനമായതിനാലാണ് ആരോഗ്യസ്ഥിതി പരിഗണിക്കാതെ അമീർ ഉച്ചകോടിയിൽ പങ്കെടുക്കുന്നതെന്നാണ് വിവരം.
ഖത്തർ വിഷയത്തിൽ മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകുന്ന കുവൈത്ത് അമീറിന്റെ സാന്നിധ്യം നിർണായകമാണ്. തിങ്കളാഴ്ച റിയാദിൽ നടന്ന അജണ്ട രൂപവത്കരണ യോഗത്തിൽ കുവൈത്ത് ഉപവിദേശകാര്യ മന്ത്രി ഖാലിദ് അൽ ജാറല്ല പങ്കെടുത്തു.
ഉപരോധത്തിന്റെ തുടക്കം മുതൽ ഇരുകക്ഷികൾക്കുമിടയിൽ അനുരഞ്ജനത്തിനായി ശ്രമിച്ചു വന്ന കുവൈത്ത് അമീർ ഇടക്ക് രോഗശയ്യയിലായതാണ് ചർച്ചകൾ വൈകാൻ ഇടയാക്കിയതെന്ന് വിലയിരുത്തലുകളുണ്ട്. കുവൈത്തിൽ ചികിത്സയ്ക്ക് ശേഷം ട്രംപുമായി കൂടിക്കാഴ്ച നടത്താൻ അമേരിക്കയിലേക്ക് പോയ അമീറിനെ തുടർചികിത്സയ്ക്കായി വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ് ട്രംപുമായുള്ള കൂടിക്കാഴ്ച മാറ്റിവെച്ചത്.അമേരിക്കയിലെ ചികിത്സയും വിശ്രമവും പൂർത്തിയാക്കി കഴിഞ്ഞ സെപ്തംബർ രണ്ടാം വാരമാണ് അമീർ കുവൈത്തിൽ തിരിച്ചെത്തിയത്.
സ്വദേശത്ത് തിരിച്ചെത്തിയ ശേഷം ആദ്യമായി പങ്കെടുത്ത കുവൈത്ത് പാർലമെന്റിന്റെ പുതിയ സെഷനിൽ നടത്തിയ ഉത്ഘാടന പ്രസംഗത്തിൽ ഗൾഫ് പ്രതിസന്ധി ഇനിയും പരിഹാരമില്ലാത്ത തുടരുന്നത് ഗൾഫ് രാജ്യങ്ങളെ ദുർബലപ്പെടുത്തുമെന്നും കാര്യശേഷിയെ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെ അനുരഞ്ജന ശ്രമങ്ങൾ ഊർജ്ജിതമാക്കിയ ശേഷമാണ് അമീർ നാൽപത്തിനാലാമത് ജിസിസി ഉച്ചകോടിയിൽ പങ്കെടുക്കാൻ റിയാദിലേക്ക് പുറപ്പെട്ടത്. ജിസിസി രാജ്യങ്ങൾക്കിടയിലെ ഐക്യവും സഹകരണവും ഉറപ്പുവരുത്താൻ ലക്ഷ്യമാക്കിയുള്ള ഉച്ചകോടിയിൽ ഖത്തറും അയൽരാജ്യങ്ങളും തമ്മിലുള്ള പ്രതിസന്ധി പരിഹരിക്കുന്ന കാര്യം തന്നെയായിരിക്കും കുവൈത്ത് അമീർ പ്രധാനമായും ഉന്നയിക്കുക എന്ന് തന്നെയാണ് സൂചന.