October 24, 2019
October 24, 2019
ജിദ്ദ : ഗൾഫിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ ജോലി ചെയ്യുന്ന സൗദിയിൽ നിന്ന് മലയാളികൾ കൂട്ടത്തോടെ തിരിച്ചു വരുന്നു.സൗദിയില്‍ ജോലി നഷ്ടമാകുന്ന മലയാളികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നതായാണ് റിപ്പോർട്ട്.. സ്വദേശിവത്കരണത്തിന്റെ ഭാഗമായി സ്വകാര്യ തൊഴില്‍ മേഖലയില്‍ പ്രതിദിനം ശരാശരി 492 സ്വദേശികള്‍ പുതുതായി നിയമിക്കപ്പെടുമ്പോൾ 1,468 വിദേശികള്‍ പുറത്താകുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ദേശീയ തൊഴില്‍ നിരീക്ഷണ വിഭാഗത്തിന്റെ 2019 ലെ രണ്ടാം പാദത്തിലെ ഏറ്റവും പുതിയ കണക്കാണിത്. ഇതനുസരിച്ച് രണ്ടാം പാദത്തിൽ മാത്രം ഒന്നര ലക്ഷത്തോളം വിദേശികൾക്ക് തൊഴിൽ നഷ്ടമായി.2019 ലെ ഈ കാലയളവില്‍ പ്രാദേശിക സ്വകാര്യ തൊഴില്‍ വിപണിയില്‍ 44,814 സ്വദേശികളാണ് പുതുതായി ജോലിയിൽ ചേർന്നത്.. ഇതില്‍ പുരുഷന്മാരും വനിതകളും ഉള്‍പ്പെടും. അതേസമയം 1,33,65 വിദേശികള്‍ തൊഴില്‍ വിട്ടുപോയി.
വനിതകളുടെ തൊഴിലിടങ്ങളിലേക്കുള്ള ഗതാഗത സൗകര്യവും സുരക്ഷയും സുഗമമാകാക്കുന്നതിന് ഏര്‍പ്പെടുത്തിയ 'വുസൂല്‍' പദ്ധതി പ്രയോജനപ്പെടുത്തിയത് 11,611 പേരാണ്. സ്വദേശിവത്കരണം ഉയര്‍ത്തുക, തൊഴില്‍ വിപണി നിയന്ത്രിക്കുക എന്നിവ ലക്ഷ്യം വച്ച് ഈ വര്‍ഷം ജനുവരി 31 ന് ആണ് ദേശീയ തൊഴില്‍ നിരീക്ഷണ പോര്‍ട്ടല്‍ (നാഷനല്‍ ലേബര്‍ ഒബ്സര്‍വേറ്ററി പോര്‍ട്ടല്‍) തുടങ്ങിയത്.
ചെറുകിട സംരംഭങ്ങളുടെ ഉടമകളെ സഹായിക്കുന്ന പദ്ധതി വഴി, 3000 ത്തിലധികം (3152) പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഗുണം ലഭിച്ചിട്ടുണ്ട്. രാജ്യത്തെ 80 ശതമാനം സ്ഥാപനങ്ങളും സ്വദേശിവൽക്കരണം നടപ്പിലാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.