September 19, 2019
September 19, 2019
അബൂദബി: പട്ടാപ്പകല്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി സംഭവസമയത്ത് മദ്യപിച്ചിരുന്നതായി സഹപ്രവര്‍ത്തകന്‍. കൊല്ലം തിരുമുല്ലാവാരം പുന്നത്തല അനുഗ്രഹയില്‍ ചന്ദ്രശേഖരന്‍ നായരുടെ മകള്‍ സി. വിദ്യാചന്ദ്രനെ(40)യാണ് ഭര്‍ത്താവും തിരുവനന്തപുരം നേമം സ്വദേശിയുമായ യുഗേഷ്(43) യു.എ.ഇയിലെ അല്‍ഖൂസില്‍ കൊലപ്പെടുത്തിയത്.
വിദ്യ ജോലി ചെയ്തിരുന്ന അല്‍ഖൂസിലെ സണ്‍ഷൈന്‍ സി.എന്‍.സി ടെക്‌നിക്കല്‍ വര്‍ക്ക്‌സില്‍ മാനേജിങ് ഡയരക്ടറായ എം. സുബ്ബുരാജാണു കൃത്യത്തിനു തൊട്ടുമുന്‍പുള്ള നിമിഷങ്ങള്‍ ഓര്‍ത്തെടുത്തത്. സംഭവം നടന്ന സെപ്റ്റംബര്‍ ഒന്‍പതിന് വിദ്യയെ കാണാന്‍ യുഗേഷ് ഓഫീസില്‍ വരുമ്പോള്‍ മദ്യപിച്ചിരുന്നെന്നും എന്നാല്‍ സൗമ്യമായാണു പെരുമാറിയതെന്നും സുബ്ബുരാജ് പറഞ്ഞു.
സുബ്ബുരാജിന്റെ വാക്കുകകൾ :
ഇതു രണ്ടാം തവണയാണ് വിദ്യയെ കാണാന്‍ യുഗേഷ് ഓഫീലിസെത്തുന്നത്. ആദ്യം വന്നപ്പോൾ ഞാന്‍ ഓഫീസിലുണ്ടായിരുന്നില്ല. ഇത്തവണ ഞാന്‍ അവിടെയുണ്ടായിരുന്നതിനാല്‍ ഇദ്ദേഹം എന്നെയും കാണാന്‍ വന്നു. എന്നാല്‍, പ്രതി കഴിഞ്ഞ അഞ്ചാറു ദിവസങ്ങളായി സമീപ പ്രദേശങ്ങളില്‍ കറങ്ങുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് ഞങ്ങളുടെ ഡ്രൈവര്‍മാര്‍ പറഞ്ഞു.
വിദ്യയുടെ സാന്നിധ്യത്തില്‍ തന്നെ എന്നോട് സംസാരിക്കുമ്പോള്‍ അയാള്‍ മദ്യപിച്ചിരുന്നു. ചില ബിസിനസ് സംരംഭങ്ങള്‍ തുടങ്ങാനിരിക്കുകയാണെന്ന് അയാൾ പറഞ്ഞിരുന്നു.സൗമ്യമായാണ് എന്നോട് സംസാരിച്ചത്. വിദ്യയോടും പരുഷമായി സംസാരിക്കുന്നത് കണ്ടില്ല. ആക്രമണത്തിന്റെ എന്തെങ്കിലും ലക്ഷണം കണ്ടിരുന്നെങ്കില്‍ ഞാന്‍ വേണ്ട മുൻകരുതലെടുക്കുമായിരുന്നു. തുടര്‍ന്ന് യുഗേഷ് ഓഫീസിൽ നിന്നും പോയി.
പത്തു മിനിറ്റിനു ശേഷം വിദ്യ ഓഫീസിൽ മടങ്ങിയെത്തി. അവര്‍ തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് അറിയാമായിരുന്നു. പക്ഷെ, ഇതായിരുന്നു അയാളുടെ പദ്ധതിയെന്ന് അറിയില്ലായിരുന്നു. ഈ സമയത്ത് അയാള്‍ ഓഫീസ് കോംപൗണ്ടില്‍ തന്നെ ഒളിഞ്ഞിരിക്കുകയായിരുന്നു. വിദ്യയെ അയാള്‍ വീണ്ടും ഫോണില്‍ വിളിച്ചുവരുത്തുകയായിരുന്നു എന്നാണു സംശയിക്കുന്നത്. ഇക്കാര്യം ഞാന്‍ അറിഞ്ഞിരുന്നില്ല. ഈ സമയത്ത് ഒരു ക്ലയന്റിന് ക്വട്ടേഷന്‍ നല്‍കാനുണ്ടായിരുന്നു. ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വിദ്യയെ ഞാന്‍ വിളിച്ചെങ്കിലും അവള്‍ ഫോണെടുത്തില്ല. തുടര്‍ന്ന് ഓഫീസില്‍ വിളിച്ചപ്പോഴാണ് നേരത്തെ വന്നയാൾക്ക് പിന്നാലെ അവള്‍ പുറത്തുപോയ വിവരം അറിയുന്നത്.
തുടര്‍ന്ന് വിദ്യയോട് ഉടന്‍ ഓഫീസിലെത്തി ക്വട്ടേഷന്‍ നല്‍കണമെന്നു പറയാന്‍ ഡ്രൈവറെ അയച്ചു. അപ്പോഴാണ് ഓഫീസിനു പുറത്തെ പാര്‍ക്കിങ്ങിൽല്‍ വിദ്യ രക്തത്തില്‍ കുളിച്ചുകിടക്കുന്നതായി ഡ്രൈവര്‍ കാണുന്നത്. അതൊരു ഭീകരകാഴ്ചയായിരുന്നുവെന്നും അവളുടെ വയറ്റിലാണ് മാരകമായി മുറിവേറ്റതെന്നും സുബ്ബുരാജ് ഓര്‍ത്തെടുക്കുന്നു. ദുബായിലെ ഗൾഫ് ന്യൂസ് പത്രമാണ് സുബ്ബുരാജുമായി സംസാരിച്ചത്. ചോദ്യം ചെയ്യലിനിടെ സുബ്ബുരാജ് നൽകിയ ഫോണ്‍ നമ്പറാണ് യുഗേഷിനെ ഉടന്‍ തന്നെ പിടികൂടാന്‍ സഹായിച്ചത്.
വിദ്യയുടെ മൃതദേഹം നാട്ടിലെത്തിച്ചിട്ടുണ്ട്. ആസൂത്രണം ചെയ്തു കൊലപ്പെടുത്തിയ കുറ്റം പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. പ്രതി ഇപ്പോൾ ദുബൈ പബ്ലിക് പ്രോസിക്യൂഷന്റെ കസറ്റഡിയിലാണ്.