August 25, 2020
August 25, 2020
തിരുവനന്തപുരം : തലസ്ഥാനത്തെ സെക്രട്ടേറിയറ്റിലെ പൊതുഭരണവകുപ്പ് പൊളിറ്റിക്കല്‍ വിഭാഗം ഓഫിസില്‍ തീപിടുത്തമുണ്ടായി .സ്വര്‍ണക്കടത്ത് അടക്കമുള്ള വിവാദ വിഷയങ്ങളുമായി ബന്ധപ്പെട്ട നിര്‍ണായ രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന പ്രോട്ടോക്കോള്‍ വിഭാഗം ഇവിടെയാണ് പ്രവർത്തിക്കുന്നത്.
ചീഫ് സെക്രട്ടറിയുടെ ഓഫിസിനു മുകളിലുള്ള നിലയിലെ ഓഫിസില്‍ വൈകീട്ട് 4.45ഓടെയാണ് തീപിടുത്തമുണ്ടായത്. ചെങ്കല്‍ചൂളയില്‍നിന്ന് അഗ്നിശമനസേനയെത്തി തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
സര്‍ക്കാര്‍ ഗസ്റ്റ്ഹൗസുകളില്‍ മുറി ബുക്കുചെയ്യുന്നതുമായി ബന്ധപ്പെട്ട് തീര്‍പ്പാക്കിയ ഫയലുകള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീപിടുത്തമുണ്ടായത്. അതേസമയം, പ്രധാന ഫയലുകള്‍ ഇവിടെ സൂക്ഷിക്കാറില്ലെന്നും അവ സുരക്ഷിതമാണെന്നും അധികൃതര്‍ അറിയിച്ചു.സ്വര്‍ണക്കടത്തു കേസിലെ നിര്‍ണായക രേഖകള്‍ നശിപ്പിക്കാനുള്ള ശ്രമമാണു നടന്നതെന്നും അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.സ്ഥലം എം.എൽ.എ വി.എസ് ശിവകുമാർ ഉൾപെടെയുള്ള നേതാക്കളും പ്രതിപക്ഷവും സ്ഥലത്തെത്തി പ്രതിഷേധിക്കുകയാണ്.
ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.