August 23, 2020
August 23, 2020
ദോഹ: രാജ്യത്തിനു പുറത്തു നിന്നും വരുന്നവർക്കുള്ള കൊറന്റൈൻ വ്യവസ്ഥകളിൽ സംസ്ഥാന സർക്കാർ ഭേദഗതി വരുത്തി. ഇതനുസരിച്ച് ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഉൾപെടെ വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവർ 28 ദിവസത്തിന് പകരം 14 ദിവസം കൊറന്റൈനിൽ കഴിഞ്ഞാൽ മതിയാവും. രാജ്യത്തിനു പുറത്തുനിന്നും വരുന്നവര്‍ 14 ദിവസം കൊറന്റൈനിൽ കഴിഞ്ഞാൽ മതിയെന്ന ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം അനുസരിച്ചാണ് കേന്ദ്ര സർക്കാരും നേരത്തെ ഇത്തരമൊരു ഉത്തരവിറക്കിയത്. എന്നാൽ കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന ആരോഗ്യ വകുപ്പ് ഇത് 28 ദിവസം ആക്കിയിരുന്നു. പുതിയ ഭേദഗതി പ്രകാരം സംസ്ഥാന സർക്കാർ ഇത് 14 ദിവസമായി കുറക്കുകകയായിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നിർദേശ പ്രകാരം പുറത്തു നിന്നു വരുന്നവർക്ക് 14 ദിവസത്തെ ഹോം ക്വാറന്റൈനോ അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനോ മതിയാവും. ഈ കാലയളവിനിടെ എന്തെങ്കിലും തരത്തിലുള്ള കൊവിഡ് ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ 1056 എന്ന ദിശ ഹെല്‍പ് ലൈന്‍ നമ്പറില്‍ വിവരം അറിയിക്കണം. കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ക്വാറന്റൈന്‍ കാലാവധി നീട്ടും. പരിശോധന നടത്തി കൊവിഡ് പോസിറ്റീവ് ആണെങ്കിൽ ആശുപത്രിയിലേക്ക് മാറ്റും.
പരിഷ്കരിച്ച കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നാട്ടിൽ തന്നെയുള്ള രോഗിയുമായി സമ്പർക്കത്തിൽ വരുന്ന എല്ലാവരും ക്വറന്റീനിൽ പോകേണ്ടതില്ല. പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട അപകട സാധ്യത കൂടിയ കാറ്റഗറിയിൽപ്പെട്ടവർ മാത്രം 14 ദിവസത്തെ ക്വറന്റീനിൽ പോയാൽ മതിയെന്നാണ് പുതിയ നിർദ്ദേശം. പ്രാഥമിക സമ്പർക്കത്തിലുള്ള അപകട സാധ്യത കുറഞ്ഞ വിഭാഗത്തിലുള്ളവർ ക്വറന്റീനിൽ പോകേണ്ടെങ്കിലും 14 ദിവസത്തേക്ക് ആൾക്കൂട്ടം, പൊതുപരിപാടികൾ, യാത്രകൾ എന്നിവ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.
സമ്പർക്കപ്പട്ടികയിലെ ലോ റിസ്ക് കാറ്റഗറിക്കാരെ കൂടാതെ സെക്കൻഡറി സമ്പർക്ക പട്ടികയിലുള്ളവർ 14 ദിവസം പൊതുപരിപാടികളിൽ നിന്നും വിട്ടുനിൽക്കണം. സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരെല്ലാം കർശനമായി സാമൂഹിക അകലം പാലിക്കുകയും മുഴുവൻ സമയവും മാസ്ക് ധരിക്കുകയും വേണം.
ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.