December 27, 2019
December 27, 2019
തിരുവനന്തപുരം : സംസ്ഥാനത്ത് തടങ്കൽ പാളയങ്ങൾ നിർമിക്കുന്നുവെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ജയിലില്‍ കഴിയുന്ന വിദേശികളെ പാര്‍പ്പിക്കാന്‍ തടങ്കല്‍ കേന്ദ്രം നിര്‍മ്മിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം പാലിക്കാനൊരുങ്ങുകയാണ് കേരളാ സര്‍ക്കാറെന്ന് 'ദ ഹിന്ദു' പത്രം ഇന്ന് റിപ്പോർട്ട് ചെയ്തിരുന്നു. വിവിധ കേസുകളില്‍ ഉള്‍പ്പെട്ട, പാസ്‌പോര്‍ട്ട് - വിസ തുടങ്ങിയ അംഗീകൃത രേഖകളുടെ കാലാവധി അവസാനിച്ച, അനധികൃതമായി രാജ്യത്ത് പ്രവേശിച്ച വിദേശീയര്‍ക്കായാണ് കേരള സര്‍ക്കാര്‍ തടങ്കല്‍ പാളയങ്ങളൊരുക്കുന്നത്. ഇത്തരത്തിലുള്ളവരുടെ എണ്ണമെടുക്കാന്‍ സാമൂഹ്യനീതി വകുപ്പ് നീക്കം നടത്തുന്നതായും ഇന്നിറങ്ങിയ ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ വിവിധ ജയിലുകളിൽ പലവിധ കാരണങ്ങളാൽ കഴിയുന്ന വിദേശികളെ ജയിൽ അന്തരീക്ഷത്തിൽ നിന്നും മാറ്റിപ്പാർപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളെയാണ് ഡിറ്റൻഷൻ സെന്ററുകൾ തയ്യാറാകുന്നു എന്ന് പറഞ്ഞ് വിവിധ മാധ്യമങ്ങൾ വാർത്ത നൽകിയിരിക്കുന്നത് എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.
2012ല്‍ കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ആരംഭിച്ച പദ്ധതിയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിര്‍ത്തി വെക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇത് സംബന്ധിച്ച ഒരു ഫയലുകളും ഈ സര്‍ക്കാരിലെ മന്ത്രിമാര്‍ കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.