April 06, 2021
April 06, 2021
ന്യൂഡൽഹി : മയക്കുമരുന്നുമായി ഖത്തറിലെ വിമാനത്താവളങ്ങളിൽ പിടിക്കപ്പെടുന്നവരിൽ ഭൂരിഭാഗവും 'കാസര്‍കോട് നെറ്റ്‌വര്‍ക്' എന്ന പേരില്‍ അറിയപ്പെടുന്ന പ്രത്യേക സംഘത്തിൽ ഉൾപെടുന്നവരാണെന്ന് വെളിപ്പെടുത്തൽ. നാര്‍കോടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി)യാണ് നിർണായക വെളിപ്പെടുത്തൽ നടത്തിയത്. ഈ സംഘത്തെ നിരീക്ഷിച്ച് വരുന്നതായും എന്‍സിബി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വിമാനത്താവളത്തില്‍ പ്രതിമാസം 10 മുതല്‍ 15 വരെ ഇന്ത്യക്കാരെ അറസ്റ്റ് ചെയ്യുന്നുണ്ട്. ഖത്തർ, സൗദി അറേബ്യ, കേരള, ബെംഗളുറു എന്നിവിടങ്ങളിലാണ് സംഘത്തില്‍ പെട്ടവര്‍ താമസിക്കുന്നത്. വോയ്‌സ് ഒവര്‍ ഇന്റര്‍നെറ്റ് പ്രോടോകോള്‍ (വി ഓ ഐ പി) വഴിയാണ് ഇവര്‍ പരസ്പരം സമ്പർക്കം പുലര്‍ത്തുന്നത്. ഈ നെറ്റ്‌വര്‍കില്‍ രാജ്യത്തുടനീളം നൂറോളം പേര്‍ പ്രവര്‍ത്തിക്കുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിലവില്‍ ഈ ശൃംഖലയിലെ അംഗങ്ങള്‍ വയനാട്, മടിക്കേരി, മംഗളുറു, കുടഗ്, ബെംഗളുറു, മുംബൈ, ഗോവ, ന്യൂഡല്‍ഹി എന്നിവിടങ്ങളിലാണ് ഇവരില്‍ ചിലരുടെ കേന്ദ്രം. രാജ്യത്തെ ഏഴോളം വിമാനത്താവളങ്ങള്‍ ഈ സംഘം മയക്കുമരുന്ന് കടത്തിനായി ഉപയോഗിക്കുന്നുണ്ടെന്നും എന്‍സിബി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
2019 ല്‍ വിവാഹ സമ്മാനമായി ഖത്തറിലേക്ക് യാത്ര പാകേജ് നല്‍കി ദമ്പതികളെ വഞ്ചിച്ചതിന് പിന്നിലെ അന്വേഷണങ്ങളാണ് 'കാസര്‍കോട് നെറ്റ്‌വര്‍കിലേക്ക്' എത്തിയത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് മുംബൈ സ്വദേശികളായ ദമ്പതികളെ നാല് കിലോഗ്രാം ഹാഷിഷുമായി ഖത്വറില്‍ പിടികൂടിയത്. ഇവരുടെ ഹണിമൂണ്‍ സ്പോണ്‍സര്‍ ചെയ്ത ബന്ധു ഖത്തറിലുള്ള ഒരു സുഹൃത്തിന് കൈമാറാന്‍ നല്‍കിയ പാകെറ്റിലായിരുന്നു ലഹരിമരുന്നുണ്ടായിരുന്നത്. വിമാനത്താവളത്തിൽ വെച്ച് നടത്തിയ പരിശോധനയിൽ ഇവരുടെ പക്കൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയതിനെ തുടർന്ന് ദമ്പതികൾക്ക് 10 വര്‍ഷം തടവും ഒരു കോടി രൂപ പിഴയും ഖത്തർ കോടതിശിക്ഷ വിധിച്ചിരുന്നു.. തുടര്‍ന്ന് മുംബൈ പൊലീസും എന്‍സിബിയും നടത്തിയ ഒരു വര്‍ഷം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് നിരപരാധികളായ ദമ്പതികളെ ബന്ധു കബളിപ്പിച്ചതാണെന്ന് കണ്ടെത്തിയത്.
സംഭവത്തില്‍ ദമ്പതികളിലൊരാളുടെ പിതാവ് എന്‍സിബിക്ക് തെളിവുകള്‍ സഹിതം പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുനീസ് എന്ന പ്രധാനിയടക്കം ആറ് പേരെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുനീസിന്റെ സഹോദരന്‍ മുഹ്‌സിന്‍ കെ പി യാണ് ഈ ശൃംഖലയുടെ സൂത്രധാരന്‍ എന്ന് സംശയിക്കുന്നു. ഇയാള്‍ ഇപ്പോള്‍ ഖത്തറിൽ ജയിലിലാണ്. നൈജീരിയയില്‍ നിന്നുള്ള ഒരാളും ഇവരുടെ സംഘത്തിലുള്ളതായി കരുതുന്നു. ജമ്മു കശ്മീര്‍, നേപ്പാള്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് കൊകെയ്ന്‍, കഞ്ചാവ്, കഫീന്‍ തുടങ്ങിയ മാരകമായ മയക്കുമരുന്നുകളാണ് ഇവര്‍ കടത്തുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക