December 02, 2020
December 02, 2020
ദോഹ: ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷന്‍ (കഹ്‌റാമ) 400 കോടി റിയാല്‍ ചെലവില്‍ നിര്‍മ്മിച്ച അല്‍ സുവൈദി സൂപ്പര്‍ സബ്‌സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. ദോഹ നഗരത്തിലെ വൈദ്യുതി വിതരണം ശക്തിപ്പെടുത്താനാണ് സൂപ്പര്‍ സബ്‌സ്റ്റേഷന്‍ നിര്‍മ്മിച്ചത്. ദോഹയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സബ്‌സ്‌റ്റേഷന്റെ ശേഷി 132/400 കിലോവോള്‍ട്ട് ആണ്. ഇത്രയും ശേഷിയുള്ള ആദ്യത്തെ വലിയ സബ്‌സ്‌റ്റേഷനാണ് അല്‍ സുവൈദി സൂപ്പര്‍ സബ്‌സ്റ്റേഷന്‍.
രാജ്യത്തെ വൈദ്യുതി വിതരണ ശൃംഖല വിപുലീകരിക്കാനുള്ള പദ്ധതിയുടെ പതിമൂന്നാം ഘട്ടത്തിന്റെ ഭാഗമായാണ് അല്‍ സുവൈദി സൂപ്പര്‍ സബ്‌സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തത്. ഈ വര്‍ഷം ഇതുവരെ 28 സബ്‌സ്റ്റേഷനുകളാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. മൂന്ന് സബ്‌സ്റ്റേഷനുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഇതില്‍ ചിലത് അടുത്ത മാസം ഉദ്ഘാടനം ചെയ്യും എന്നാണ് അറിയുന്നത്. ഇതോടെ രാജ്യത്തെ ആകെ സബ്‌സ്‌റ്റേഷനുകളുടെ എണ്ണം 320 കടക്കും.
ഏറ്റവും ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് സബ് സ്‌റ്റേഷന്‍ നിര്‍മ്മിച്ചത്. നിര്‍മ്മാണത്തിനിടെ ഒരു തൊഴിലാളിക്ക് പോലും പരുക്കേറ്റിട്ടില്ല. 20 ലക്ഷം മണിക്കൂര്‍ പ്രവൃത്തി സമയം കൊണ്ടാണ് സബ് സ്റ്റേഷന്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കഹ്‌റാമയിലെ ഉദ്യോഗസ്ഥര്‍, എഞ്ചിനീയര്‍മാര്‍, സാങ്കേതിക വിദഗ്ധര്‍, സൂപ്പര്‍വൈസര്‍മാര്‍, തൊഴിലാളികള്‍ എന്നിവര്‍ അല്‍ സുവൈദി സൂപ്പര്‍ സബ്‌സ്റ്റേഷന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
ദോഹ മെട്രോ ശൃംഖലയിലെ പ്രധാന സ്റ്റേഷനുകളില്‍ ഒന്നായ അല്‍ ബിദ്ദ മെട്രോ സ്‌റ്റേഷന് വൈദ്യുതി വിതരണം ചെയ്യുന്നതില്‍ പുതിയ സബ് സ്റ്റേഷന്‍ സുപ്രധാനമായ പങ്ക് വഹിക്കുന്നുവെന്ന് ട്രാന്‍സ്മിഷന്‍ ഗ്രിഡ്‌സ് പ്ലാനിങ് സെക്ഷന്‍ മേധാവിയായ എഞ്ചിനീയര്‍ അയിഷ അല്‍ മുഹമ്മദി പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.