December 03, 2020
December 03, 2020
വാഷിങ്ടണ്‍: താന്‍ ഭരണത്തിലേറിയാല്‍ ഇറാനുമായുള്ള ആണവ കരാര്‍ പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുമെന്ന് അമേരിക്കയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബെയ്ഡന്‍. ആണവ കരാറിലേക്ക് ഇറാന്‍ മടങ്ങിയെത്തുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
ന്യൂയോര്‍ക്ക് ടൈംസ് ലേഖകനായ തോമസ് ഫ്രീഡ്മാന് നല്‍കിയ അഭിമുഖത്തിലാണ് ബെയ്ഡന്‍ ഇക്കാര്യം പറഞ്ഞത്. രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ ഇറാനുമേല്‍ സ്വാധീനം ചെലുത്താന്‍ ഇറാന്റെ എണ്ണ മേഖലയ്‌ക്കെതിരായ ഉപരോധം നിലനിര്‍ത്താനുള്ള നിര്‍ദ്ദേശത്തിനെതിരെ ബെയ്ഡന്‍ നിലപാടെടുത്തു.
ഇരു രാജ്യങ്ങളും കരാറിലേക്ക് മടങ്ങി വരണമെന്ന മുമ്പത്തെ ആഹ്വാനത്തില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് 'അത് ബുദ്ധമുട്ടാണ്, പക്ഷേ ഞാന്‍ ഉറച്ച് നില്‍ക്കുന്നു' എന്നാണ് ബെയ്ഡന്‍ മറുപടി പറഞ്ഞത്. ഇറാന് ആണവായുധം ലഭിക്കുന്നത് തടയുന്നതിനാണ് തന്റെ മുന്‍ഗണനയെന്നും നിര്‍ദ്ദിഷ്ട അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കി.
ഇറാന്റെ ആണവ പദ്ധതിയ്ക്ക് തടയിടുന്നതാണ് മേഖലയില്‍ സ്ഥിരത കൈവരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം. മിഡില്‍ ഈസ്റ്റിലെ ആണവായുധ മത്സരത്തെ പറ്റി ബെയ്ഡന്‍ മുന്നറിയിപ്പ് നല്‍കി. ഇറാനെ പ്രതിരോധിക്കാന്‍ സൗദി അറേബ്യയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അണുബോംബുകള്‍ സ്വന്തമാക്കാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ജോയിന്റ് കോംപ്രിഹെന്‍സീവ് പ്ലാന്‍ ഓഫ് ആക്ഷന്‍ (ജെ.സി.പി.ഒ) എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന ബഹുരാഷ്ട്ര ആണവ കരാര്‍ ഒബാമ അമേരിക്കന്‍ പ്രസിഡന്റായിരിക്കെയാണ് നിലവില്‍ വന്നത്. അന്ന് അമേരിക്കയുടെ വൈസ് പ്രസിഡന്റായിരുന്നു ജോ ബെയ്ഡന്‍.
ഇറാന്‍ സമ്പദ് വ്യവസ്ഥയ്‌ക്കെതിരായ ഉപരോധം പിന്‍വലിച്ചതിന് പകരമായാണ് ആണവ കരാറില്‍ ഒപ്പു വച്ചു കൊണ്ട് ഇറാന്‍ ആണവ പദ്ധതി പിന്‍വലിച്ചത്.
എന്നാല്‍ 2018 മെയ് മാസത്തില്‍ നിലവിലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്‍വാങ്ങുകയായിരുന്നു. തുടര്‍ന്ന് 'പരമാവധി സമ്മര്‍ദ്ദം ചെലുത്തുക' എന്ന നയത്തിന്റെ ഭാഗമായി ഇറാനുമേല്‍ അമേരിക്ക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. ആണവ കരാറിലെ ചില വ്യവസ്ഥകള്‍ തരംതാഴ്ത്തിയാണ് തെഹ്‌റാന്‍ ഇതിന് മറുപടി നല്‍കിയത്.
ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി. ഈ വര്‍ഷം ആദ്യം ബാഗ്ദാദില്‍ വ്യോമാക്രമണം നടത്തിയ അമേരിക്ക ഇറാന്റെ സൈനിക കമാന്ററായ ജനറല്‍ ഖാസെം സൊലൈമാനിയെ വധിച്ചിരുന്നു. ഈ സംഭവത്തിനു ശേഷം അമേരിക്കയും ഇറാനും തമ്മില്‍ യുദ്ധത്തിന്റെ വക്കോളമെത്തിയിരുന്നു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഇറാന്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത് ഈ സാഹചര്യത്തിലായിരുന്നു.
ഇറാനിലെ ആണവ ശാസ്ത്രജ്ഞനായ മൊഹ്‌സിന്‍ ഫക്രിസാദെ കൊല്ലപ്പെട്ടത് അടുത്തിടെയാണ്. ഫക്രിസാദെയുടെ വധത്തിന് പിന്നില്‍ അമേരിക്കയും ഇസ്രയേലുമാണെന്ന് ഇറാന്‍ ആരോപിച്ചിരുന്നു. പുതിയ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ബെയ്ഡന്റ് അഭിമുഖം ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.