February 15, 2021
February 15, 2021
ദുബായ്: ആറ് ഗള്‍ഫ് രാജ്യങ്ങളിലെ പ്രാദേശിക ജൂത സമൂഹങ്ങള്‍ ഒന്നിച്ച് കൂട്ടായ്മ രൂപീകരിച്ചു. ബഹ്‌റൈന്‍, യു.എ.ഇ തുടങ്ങിയ അറബ് രാജ്യങ്ങളില്‍ ജൂതന്മാര്‍ക്ക് തങ്ങളുടെ സ്വത്വം പരസ്യമാക്കി ജീവിക്കാനുള്ള സാഹചര്യം ഉടലെടുത്തതോടെയാണ് ഗള്‍ഫ് ജൂത കമ്യൂണിറ്റികളുടെ അസോസിയേഷന്‍ രൂപീകരിക്കുന്നത്.
യു.എ.ഇ, ബഹ്‌റൈന്‍, ഒമാന്‍, ഖത്തര്‍, കുവൈത്ത്, സൗദി അറേബ്യ എന്നീ ആറ് അറബ് രാജ്യങ്ങളിലെ ജൂതന്മാര്‍ക്കായാണ് ഇതെന്ന് സംഘടന തിങ്കളാഴ്ച പ്രസ്താവനയില്‍ അറിയിച്ചു. അസോസിയേഷന്‍ ഓഫ് ഗള്‍ഫ് ജ്യൂവിഷ് കമ്യൂണിറ്റീസ് (എ.ജി.ജെ.സി) എന്നാണ് സംഘടനയുടെ പേര്.
ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ (ജി.സി.സി) രാജ്യങ്ങളില്‍ നിന്നുള്ള ജൂത സമൂഹങ്ങളുടെ ശൃംഖലയാണ് എ.ജി.ജെ.സി. ഓരോ കമ്യൂണിറ്റികളും സ്വതന്ത്രമാണെങ്കിലും ജി.സി.സിയിലെ ജൂതന്മാരുടെ ജീവിതം മെച്ചപ്പെടുത്തുക എന്ന പൊതുലക്ഷ്യവും കാഴ്ചപ്പാടും അവര്‍ പങ്കുവയ്ക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.
ദുബായിലെ റബ്ബിയായ (ജൂത പുരോഹിതന്‍) ഡോ. എലി അബാദിയുടെയും ബഹ്‌റൈന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രസിഡന്റ് ഇബ്രാഹിം ദാവൂദ് നോനൂവിന്റെയും നേതൃത്വത്തിലാണ് സംഘടന പിറവിയെടുത്തത്. ആറ് ജി.സി.സി രാജ്യങ്ങളില്‍ നിന്നുമുള്ള അംഗങ്ങള്‍ അസോസിയേഷന്റെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ ഒന്നിച്ചാണ് ഗള്‍ഫിലെ ജൂതന്മാരുടെ ജീവിതത്തിന് മുന്നോട്ടുള്ള പാത സൃഷ്ടിക്കുക.
'യഹൂദ ജീവിതത്തിന്റെ വളര്‍ച്ചയെ ഗള്‍ഫ് രാജ്യങ്ങള്‍ വളരെയധികം പിന്തുണയ്ക്കുന്നു. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടുതല്‍ ജൂതന്മാര്‍ എത്തുമ്പോള്‍ വര്‍ധിക്കുന്ന അവരുടെ വിദ്യാഭ്യാസ, സാംസ്‌കാരിക, ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റാനായി സ്ഥാപനങ്ങള്‍ ഉണ്ടാക്കുകയും പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യണം.' -റബ്ബി അബാദി പറഞ്ഞു.
'ഓരോ കമ്യൂണിറ്റിയ്ക്കും മറ്റൊന്നിന് വേണ്ടി ചെയ്യാനായി ധാരാളം കാര്യങ്ങളുണ്ട്. ഞങ്ങളുടെ ജൂത സമൂഹം 100 വര്‍ഷത്തിലേറെയായി ബഹ്‌റൈന്‍ സമൂഹത്തിന്റെ ഭാഗമാണ്. ഈ പ്രദേശത്തെ ചെറുതോ പുതിയതോ ആയ കമ്യൂണിറ്റികളുടെ ആവശ്യങ്ങള്‍ ഞങ്ങള്‍ വിലമതിക്കുന്നു.' -ഇബ്രാഹിം ദാവൂദ് നോനൂ പറഞ്ഞു.
അറബ് രാജ്യങ്ങളിലെ ബെത്ത് ദിന്‍ ഓഫ് അറേബ്യ, അറേബ്യന്‍ കോഷര്‍ സര്‍ട്ടിഫിക്കേഷന്‍ ഏജന്‍സി, ജൂതന്മാരുടെ ജീവിതത്തിലെ വിവിധ ആചാരങ്ങള്‍, മറ്റ് കമ്യൂണിറ്റി പരിപാടികള്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് അസോസിയേഷന്‍ ഓഫ് ഗള്‍ഫ് ജ്യൂവിഷ് കമ്യൂണിറ്റീസ് മേല്‍നോട്ടം വഹിക്കും.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.