December 02, 2020
December 02, 2020
റിയാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകനും മുതിര്‍ന്ന ഉപദേഷ്ടാവുമായ ജാരെദ് കുഷ്‌നര്‍ സൗദി അറേബ്യയില്‍ എത്തിയത് ഖത്തറിനെതിരായ ഗള്‍ഫ് രാജ്യങ്ങളുടെ ഉപരോധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്കായാണെന്ന് റിപ്പോര്‍ട്ട്. പ്രസിഡന്റ് കാലാവധി അവസാനിപ്പിക്കാൻ 50 ദിവസത്തില്‍ താഴെ മാത്രം സമയമുള്ള ട്രംപ് ഭരണകൂടം ഈ കാലയളവിനുള്ളിൽ മിഡില്‍ ഈസ്റ്റിലെ പ്രതിസന്ധി പരിഹരിക്കാനാണ് ലക്ഷ്യമിടുന്നത്.
ഖത്തറും ചില അയൽ രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന മിഡില്‍ ഈസ്റ്റ് നയത്തില്‍ കാര്യമായ നേട്ടമുണ്ടാക്കുകയാണ് ട്രംപ് ഭരണകൂടത്തിന്റെ അവസാനകാലത്തെ സുപ്രധാനമായ ലക്ഷ്യമെന്നും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേലിന്റെ താല്‍പ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതും ഇറാനെതിരെ പരമാവധി സമ്മര്‍ദ്ദം ചെലുത്തുന്നതുമാണ് മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍ നയം. കുഷ്‌നര്‍ തിങ്കളാഴ്ച തന്നെ സൗദി അറേബ്യയില്‍ എത്തിയതായാണ് വിവരം. അടുത്ത വര്‍ഷം ജനുവരി 20 നാണ് ട്രംപ് പ്രസിഡന്റ് സ്ഥാനം ഒഴിയുന്നത്.
സൗദി അറേബ്യ, ബഹ്‌റൈന്‍, ഈജിപ്ത്, യു.എ.ഇ എന്നീ രാജ്യങ്ങൾ ഖത്തറിനെതിരെ ഏർപ്പെടുത്തിയ ഉപരോധം നാലാം വർഷത്തിലേക്ക് കടന്നപ്പോഴാണ് പുതിയ നീക്കം.ഗൾഫ് രാജ്യങ്ങൾക്കിടയിലെ ഭിന്നിപ്പ് പരിഹരിച്ച് ഇറാനെതിരെ ഗള്‍ഫ് സഹകരണ കൗണ്‍സിലിനെ (ജി.സി.സി) ഒന്നിച്ച് അണിനിരത്താനാണ് അമേരിക്കയുടെ ശ്രമം.
ഖത്തറിന് ഇറാനുമായി വളരെ അടുത്ത ബന്ധമുണ്ടെന്നും ഖത്തര്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്നും ആരോപിച്ചാണ് സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഖത്തറിനെതിരെ 2017 ജൂണില്‍ ഉപരോധം പ്രഖ്യാപിച്ചത്. എന്നാല്‍ ഈ ആരോപണങ്ങള്‍ ഖത്തര്‍ ശക്തമായി നിഷേധിക്കുകയായിരുന്നു.. ഉപരോധം അവസാനിപ്പിക്കാനായി ഖത്തറിലെ തുര്‍ക്കിയുടെ സൈനിക താവളം അടച്ചു പൂട്ടുക, ഇറാനുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കുക തുടങ്ങിയ 13 ആവശ്യങ്ങള്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിനു മുമ്പാകെ വച്ചിരുന്നു. എന്നാല്‍ ഈ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറല്ലെന്ന് ഖത്തര്‍ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
ഇസ്രയേലിന്റെ താല്‍പ്പര്യങ്ങളും ഇസ്രയേലിന്റെ സ്ഥാനവും ഉയര്‍ത്തിപ്പിടിക്കുകയാണ് കുഷ്‌നറുടെ അജണ്ടയിലെ പ്രധാന കാര്യങ്ങളെന്ന് ഒബാമ ഭരണകൂടത്തിലെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥനും അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയിലെ ലക്ചറുമായ വില്യം ലോറന്‍സ് പറയുന്നു. ഖത്തറിനെതിരായ ഉപരോധം പൂര്‍ണ്ണമായോ ഭാഗികമായോ അവസാനിപ്പിച്ച് ഇറാനെതിരായ പരമാവധി നീക്കങ്ങള്‍ നടത്തുകയാണ് കുഷ്‌നറുടെ വരവിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
യു.എ.ഇ, ബഹ്‌റൈന്‍, സുഡാന്‍ എന്നീ രാജ്യങ്ങള്‍ ഇസ്രയേലുമായി സാധാരണ രീതിയിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചത് അടുത്തിടെയാണ്. അമേരിക്കയുടെ മധ്യസ്ഥതയിലാണ് ഇത് സാധ്യമായത്. സൗദി അറേബ്യയും ഇസ്രയേലും തമ്മിലുള്ള നയതന്ത്ര ബന്ധവും ഇതുപോലെ സാധ്യമാക്കാനായുള്ള അന്തിമ ശ്രമത്തിനായാണ് കുഷ്‌നര്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്.
മിഡില്‍ ഈസ്റ്റിലെ അമേരിക്കയുടെ പ്രതിനിധികളായ എവി ബെര്‍കോവിറ്റ്‌സ്, ബ്രയാന്‍ ഹുക്ക്, യു.എസ് ഇന്റര്‍നാഷണല്‍ ഡെവലപ്പ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്റെ ചീഫ് എക്‌സിക്യുട്ടീവ് ആദം ബോഹ്‌ലര്‍, എന്നിവര്‍ ഉള്‍പ്പെടുന്ന സംഘം കുഷ്‌നര്‍ക്കൊപ്പം ഉണ്ട്. ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള കരാറുകള്‍ ഉണ്ടാക്കുന്നതിനും ഇറാനെ ഒറ്റപ്പെടുത്തുന്നതിനുമായി മേഖലയിൽ പ്രവര്‍ത്തിക്കുന്നത് ഈ സംഘമാണ്.
സൗദി അറേബ്യയിലെ ചര്‍ച്ചകള്‍ക്കു ശേഷം കുഷ്‌നറുടെ നേതൃത്വത്തിലുള്ള സംഘം ഖത്തറില്‍ എത്തും. ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍താനിയുമായി കുഷ്‌നര്‍ ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.