January 12, 2020
January 12, 2020
റിയാദ് : മേഖലയിൽ സമാധാനം ലക്ഷ്യമാക്കി ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ പശ്ചിമേഷ്യൻ പര്യടനം തുടങ്ങി. ഇന്നലെ സൗദി തലസ്ഥാനമായ റിയാദിൽ എത്തിയ ജപ്പാൻ പ്രധാനമന്ത്രിയെയും പ്രതിനിധി സംഘത്തെയും സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ തുവൈജിരിയും ഉന്നതതല പ്രതിനിധികളും ചേർന്ന് സ്വീകരിച്ചു. ഇറാന്റെ പരമോന്നത നേതാവ് ഖസ്സെം സുലൈമാനിയുടെ വധത്തിന് ശേഷം മേഖലയിൽ രൂപപ്പെട്ട സംഘർഷത്തിൽ അയവുവരുത്താൻ ലക്ഷ്യമിട്ടാണ് ജപ്പാൻ പ്രധാനമന്ത്രി പശ്ചിമേഷ്യൻ പര്യടനം നടത്തുന്നത്.
അഞ്ചു ദിവസം നീളുന്ന സന്ദർശനത്തിനിടെ യു.എ.ഇ,ഒമാൻ എന്നീ രാജ്യങ്ങളും അദ്ദേഹം സന്ദർശിക്കും. ഒമാനിൽ പുതുതായി അധികാരമേറ്റ സുൽത്താൻ ഹൈതം ബിൻ താരീഖ് അൽ സഈദുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
തെഹ്‌റാനുമായി നല്ല ബന്ധം പുലർത്തുന്ന ജപ്പാൻ ഇറാനും അമേരിക്കക്കുമിടയിലെ സംഘർഷം ഒഴിവാക്കുന്നതിന് തുടക്കം മുതൽ പ്രയത്നിച്ചു വരികയായിരുന്നു. 2018 മെയിൽ അമേരിക്ക ഇറാന് മേൽ ഉപരോധം പ്രഖ്യാപിക്കുന്നതു വരെ ഇറാനിൽ നിന്നും ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തിരുന്ന രാജ്യങ്ങളിൽ ഒന്നായിരുന്നു ജപ്പാൻ. കഴിഞ്ഞ ഡിസംബറിൽ ടോക്കിയോ സന്ദർശിച്ച ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി ജപ്പാനും ഇറാനും തമ്മിലുള്ള വാണിജ്യ - നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുമെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മേഖലയിൽ വീണ്ടും സംഘർഷം രൂക്ഷമായത്.