November 24, 2020
November 24, 2020
ജെറുസലേം: താന്‍ ഉടന്‍ തന്നെ ബഹ്‌റൈന്‍ സന്ദര്‍ശിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ബഹ്‌റൈന്‍ കിരീടാവകാശി സല്‍മാന്‍ അല്‍-ഖലീഫയുടെ ക്ഷണം സ്വീകരിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നേരത്തേ യു.എ.ഇയ്ക്ക് പിന്നാലെ ബഹ്‌റൈനും ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചിരുന്നു. അമേരിക്കയുടെ മധ്യസ്ഥതയിലായിരുന്നു ഇത്.
'ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് സമാധാനത്തിന്റെ ഫലങ്ങള്‍ നല്‍കാന്‍ കഴിയുന്നതില്‍ ഞങ്ങള്‍ രണ്ടു പേരും ആവേശത്തിലാണ്. അതുകൊണ്ടാണ് അദ്ദേഹം (സല്‍മാന്‍ അല്‍-ഖലീഫ) എന്നെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ബഹ്‌റൈനിലേക്ക് ക്ഷണിച്ചത്. ഞാന്‍ സന്തോഷപൂര്‍വ്വം ബഹ്‌റൈന്‍ സന്ദര്‍ശിക്കും.' -ബഹ്‌റൈന്‍ കിരീടാവകാശിയുമായി നടത്തിയ ഫോണ്‍വിളിയെ കുറിച്ച് നെതന്യാഹു പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച ബഹ്‌റൈന്റെ ആദ്യ പ്രതിനിധി സംഘം ഇസ്രയേല്‍ സന്ദര്‍ശിച്ചിരുന്നു.
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ എന്നിവരുമായി ചര്‍ച്ച നടത്താനായി നെതന്യാഹു ഞായറാഴ്ച രഹസ്യമായി സൗദി അറേബ്യയിലേക്ക് പോയതായി ഒരു ഇസ്രയേല്‍ നേതാവും പ്രാദേശികമാധ്യമങ്ങളും പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നിട്ടില്ല എന്ന് സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് പറഞ്ഞു. ബെഞ്ചമിന്‍ നെതന്യാഹു ഈ റിപ്പോര്‍ട്ടുകള്‍ നിഷേധിക്കുകയോ സ്ഥിരീകരികകുകയോ ചെയ്തിട്ടില്ല.
ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക.
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.