December 08, 2020
December 08, 2020
ജറുസലേം: ഇസ്രായേല്‍ ക്രിമിനല്‍ സംഘങ്ങളുടെ തലവന്‍മാര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അടുത്തിടെ യുഎഇയിലേക്ക് മാറ്റി തുടങ്ങിയെന്ന് ഇസ്രായേലി ചാനല്‍ റിപോര്‍ട്ട് ചെയ്തു. വ്യവസായികളെന്ന വ്യാജേനയാണ് ഇവരുടെ പ്രവര്‍ത്തനമെന്നും ചാനല്‍ 12 വ്യക്തമാക്കുന്നു. ക്രിമിനല്‍ സംഘങ്ങളുടെ തലവന്‍മാര്‍ ദശലക്ഷക്കണക്കിന് ഡോളര്‍ വരുന്ന ഡീലുകള്‍ പൂര്‍ത്തിയാക്കാന്‍ ഏജന്റുമാര്‍ വഴി കരുക്കള്‍ നീക്കുകയോ യുഎഇയിലേക്ക് നേരിട്ടെത്തുകയോ ചെയ്തിട്ടുണ്ടെന്ന് മുതിര്‍ന്ന ഇസ്രായേല്‍ പോലിസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ചാനല്‍ റിപോര്‍ട്ട് ചെയ്തു.
ഈ കുറ്റവാളികള്‍ തങ്ങള്‍ അപകടകാരികളായ കുറ്റവാളികളാണെന്ന വസ്തുത കൗശലപൂര്‍വ്വം മറച്ച് വച്ച് ഇസ്രായേലി വ്യവസായികള്‍ എന്ന വ്യാജേനയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൊക്കെയ്ന്‍, മയക്കുമരുന്ന് വ്യാപാരവും കള്ളപ്പണം വെളുപ്പിക്കലും എന്നിവ മറച്ചുപിടിക്കാന്‍ ഈ ക്രിമിനല്‍ സംഘം ദുബയിലെ റിയല്‍ എസ്‌റ്റേറ്റ് മേഖലയിലും ഭക്ഷണ, ഹോട്ടല്‍ വ്യവസായങ്ങളിലും വന്‍ തുക നിക്ഷേപിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇസ്രായേല്‍ പോലിസ് യുഎഇയിലെ അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നും ദുബയില്‍ കോടിക്കണക്കിന് ഡോളര്‍ കള്ളപ്പണം വെളുപ്പിച്ചെന്ന് കണക്കാക്കുന്നതായും അദ്ദേഹം പറഞ്ഞു. മയക്കുമരുന്ന് കടത്തില്‍ ഏർപ്പെടുമ്പോൾ പിടിയിലായാല്‍ വധശിക്ഷയോ അല്ലെങ്കില്‍ ജീവിതകാലം ജയില്‍ ശിക്ഷയോ അനുഭവിക്കേണ്ടി വരുമെന്നും പോലിസ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.
സെപ്റ്റംബര്‍ പകുതിയോടെ യുഎഇയും ഇസ്രായേലും തമ്മില്‍ ബന്ധം സാധാരണ നിലയിലാക്കി കൊണ്ടുള്ള കരാര്‍ ഒപ്പിട്ടതിനെതുടര്‍ന്ന് ഇരു രാജ്യങ്ങളും വിവിധ മേഖലകളില്‍ ഡസന്‍ കണക്കിന് കരാറുകളില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വിമാന സര്‍വീസും ഇപ്പോഴുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക