January 25, 2021
January 25, 2021
ദുബായ്: യു.എ.ഇയില്‍ ഇസ്രയേല്‍ എംബസി തുറന്നു. തലസ്ഥാന നഗരമായ അബുദാബിയിലാണ് ഇസ്രയേല്‍ എംബസി പ്രവര്‍ത്തനം ആരംഭിച്ചത്. ഇസ്രയേലിലെ തെല്‍ അവീവില്‍ യു.എ.ഇ എംബസി സ്ഥാപിക്കാന്‍ അനുമതി നല്‍കിയതിനു തൊട്ടു പിന്നാലെയാണ് അബുദാബിയില്‍ എംബസി തുറന്നതായി ഇസ്രയേല്‍ അറിയിച്ചത്.
എംബസിക്കായി സ്ഥിരം സ്ഥലം ലഭ്യമാകുന്നത് വരെ അബുദാബിയിലെ താല്‍ക്കാലിക ഓഫീസിലാണ് എംബസി പ്രവര്‍ത്തിക്കുക എന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. എയ്താന്‍ നായെഹ് എന്ന പരിചയ സമ്പത്തുള്ള നയതന്ത്രവിദഗ്ധനാണ് എംബസിയുടെ മേധാവി.
അതേസമയം പരമ്പരാഗത ജൂതമത വിശ്വാസം അനുസരിച്ചുള്ള മാനദണ്ഡങ്ങള്‍ ഉറപ്പു വരുത്തുന്ന കോഷര്‍ മുദ്രയോടു കൂടിയ ഭക്ഷണ സാധനങ്ങള്‍ യു.എ.ഇയില്‍ ഇനി മുതല്‍ ലഭിക്കും. ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ജബല്‍ അലി ഫ്രീസോണും (ജാഫ്‌സ) സ്റ്റാര്‍ കെ കോഷര്‍ സര്‍ട്ടിഫിക്കേഷനും ഒപ്പുവച്ചു. ഡി.പി വേള്‍ഡ് പാര്‍ക്‌സ് ആന്‍ഡ് സോണ്‍സ് സി.ഇ.ഒ അഹമ്മദ് അല്‍ ഹദ്ദാദ്, സ്റ്റാര്‍ കെ കോഷര്‍ വൈസ് പ്രസിഡന്റ് റബ്ബി യാന്‍കി ഹോഫ്മാന്‍ എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഇസ്രയേലുമായുള്ള ബന്ധം സാധാരണനിലയിലാക്കുന്ന ഉടമ്പടിയില്‍ യു.എ.ഇ ഒപ്പുവച്ചത്. അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇവര്‍ക്കിടയില്‍ മധ്യസ്ഥത വഹിച്ചത്. ഉടമ്പടി ഒപ്പ് വച്ചത് വൈറ്റ്ഹൗസില്‍ വച്ചായിരുന്നു. ഇത് പ്രകാരം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വ്യാപാരബന്ധവും വിമാനസര്‍വ്വീസുകളും ആരംഭിച്ചു. കൂടാതെ വിവിധ മേഖലകളില്‍ നിക്ഷേപം നടത്താനും ഇരുരാജ്യങ്ങളും തീരുമാനിച്ചിരുന്നു. കൊവിഡ് പ്രതിരോധ വാക്‌സിന്‍ വികസിപ്പിക്കാന്‍ ഇസ്രയേല്‍ കമ്പനിയുമായി യു.എ.ഇ ധാരണയിലെത്തുകയും ചെയ്തിരുന്നു.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.