August 21, 2020
August 21, 2020
തെഹ്‌റാൻ : ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള യു.എ.ഇ യുടെ തീരുമാനത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു.സമുദ്രാതിര്‍ത്തി ലംഘിച്ച യുഎഇ രജിസ്‌ട്രേഷനുള്ള കപ്പൽ പിടിച്ചെടുത്തതായും ജീവനക്കാരെ കസ്റ്റഡിയിൽ എടുത്തതായും ഇറാൻ അറിയിച്ചു. യുഎഇ തീരസംരക്ഷണ സേന രണ്ട് ഇറാനിയന്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ച് കൊന്നതിനെ തുടർന്നാണ് കപ്പൽ പിടിച്ചെടുത്തതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.ഇറാന്‍ ഔദ്യോഗിക ടെലിവിഷനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇസ്രായേലുമായി നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കി യുഎ.ഇ ഉണ്ടാക്കിയ കരാറിനെചൊല്ലി ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചിരിക്കെയാണ് പുതിയ സംഭവ വികാസങ്ങള്‍.മല്‍സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയ സംഭവത്തില്‍ യുഎഇ പ്രതിനിധിയെ വിളിച്ചുവരുത്തിയതായും സംഭവത്തില്‍ യുഎഇ ഖേദം പ്രകടിപ്പിക്കുകയും നാശനഷ്ടങ്ങള്‍ക്ക് പരിഹാരം നൽകാൻ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തതായി ഇറാന്‍ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഇറാൻ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതിനിടെ,ഫലസ്തീനിലെ ഗസയില്‍ ഹമാസ് കേന്ദ്രങ്ങളില്‍ ഇസ്രായേൽ യുദ്ധവിമാനങ്ങള്‍ കഴിഞ്ഞ ദിവസം ശക്തമായ ബോംബാക്രമണം നടത്തിയാതായി റിപ്പോർട്ടുണ്ട്.ഇസ്രായേൽ അതിര്‍ത്തിയിൽ ഫയര്‍ ബലൂണുകൾ ഉപയോഗിച്ച് ആക്രമണം നടത്തുന്നത് ഒഴിവാക്കിയില്ലെങ്കിൽ കാര്യങ്ങൾ വലിയൊരു യുദ്ധത്തിലെ അവസാനിക്കുകയുള്ളൂവെന്ന് ഇസ്രായേല്‍ ഗാസയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇസ്രായേല്‍ ബോംബാക്രമണം നടത്തിയത്.യുഎഇയുമായുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്താനുള്ള ഇസ്രായേലിന്റെ തീരുമാനത്തിനു പിന്നാലെയാണ് മേഖലയിൽ വീണ്ടും സംഘർഷം രൂക്ഷമായത്.ഗസയുടേയും ഇസ്രായേലിന്റേയും പ്രതികാര നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഈജിപ്ഷ്യന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇരുരാജ്യങ്ങളെയും സമീപിച്ചിരുന്നു.എന്നാല്‍, അത് വാക്കുതർക്കത്തിലാണ് അവസാനിച്ചത്.ഇതിനിടെ ഇസ്രായേലിന്റെ വെസ്റ്റ് ബാങ്ക് കൂട്ടിച്ചേർക്കൽ പദ്ധതി ഇപ്പോഴും മേശപ്പുറത്തുണ്ടെന്ന് പശ്ചിമേഷ്യയിലേക്കുള്ള അമേരിക്കൻ വക്താവ് ജാസൺ ഗ്രീൻ ബാൾട്ട് പ്രഖ്യാപിച്ചു.പദ്ധതി താത്കാലികമായി നിർത്തിവെക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.ഇസ്രായേൽ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.