November 06, 2019
November 06, 2019
ബഗ്ദാദ്: ഇറാഖില്‍ സര്‍ക്കാര്‍ വിരുദ്ധ ജനകീയ പ്രക്ഷോഭം തുടരുന്നതിനിടെ തലസ്ഥാനമായ ബഗ്ദാദില്‍ കര്‍ഫ്യു പിന്‍വലിച്ചു. അതേസമയം, സര്‍ക്കാര്‍ രാജിവയ്ക്കണമെന്ന സമരക്കാരുടെ ആവശ്യം പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദി തള്ളി.
സമരം തണുപ്പിക്കാനായി ഒരാഴ്ച മുന്‍പ് ബഗ്ദാദ് ഓപറേഷന്‍സ് കമാന്‍ഡ് പ്രഖ്യാപിച്ച രാത്രികാല നിരോധനാജ്ഞയാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. എന്നാല്‍, നിരോധനാജ്ഞയും സൈനിക നടപടികളും നിലനിൽക്കെ തന്നെ ഇറാഖി നഗരങ്ങളില്‍ പ്രക്ഷോഭം ആളിക്കത്തുകയാണ്. പ്രക്ഷോഭകാരികള്‍ക്കെതിരെ കഴിഞ്ഞ 24 മണിക്കൂറിനിടെ സൈന്യം നടത്തിയ വെടിവയ്പ്പില്‍ മാത്രം 13 പേരാണു കൊല്ലപ്പെട്ടത്. ഇതിനിടെ, കഴിഞ്ഞ ദിവസം രാത്രി പ്രക്ഷോഭകാരികള്‍ തമ്പടിച്ച ബഗ്ദാദിലെ പാലത്തിനടുത്ത് ഇന്നലെ രാത്രി വന്‍ സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. എന്നാൽ സ്‌ഫോടനത്തിൽ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
അതേസമയം, നിലവില്‍ ബദല്‍ സംവിധാനം ഇല്ലാത്ത സ്ഥിതിക്ക് രാജിവയ്ക്കാനാകില്ലെന്നാണു പ്രധാനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരമൊരു അവസ്ഥയിലുള്ള രാജി ഇറാഖിനെ പ്രവചനാതീതമായ സാഹചര്യത്തിലേക്ക് നയിക്കുമെന്നും ആദില്‍ അബ്ദുല്‍ മഹ്ദി മുന്നറിയിപ്പ് നല്‍കി. മന്ത്രിസഭാ യോഗത്തില്‍ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.