August 19, 2019
August 19, 2019
ജിബ്രാൾട്ടർ: ബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ എണ്ണ കപ്പൽ ഗ്രെയ്‌സ് -1 ജിബ്രാള്‍ട്ടറില്‍ നിന്നു മടക്കയാത്ര ആരംഭിച്ചു.ഒരു മാസത്തിലേറെയായി ഇറാനും ബ്രിട്ടനുമിടയില്‍ നയതന്ത്ര സംഘര്‍ഷം രൂക്ഷമാക്കിയ സംഭവത്തിന് ഇതോടെ താല്‍കാലിക വിരാമമാകും.
ഇന്നലെ (ഞായറാഴ്ച) വൈകിട്ടോടെയാണ് കപ്പല്‍ നങ്കൂരം ഉയര്‍ത്തി യാത്ര പുറപ്പെട്ടതായി നാവിക ഗതാഗത വെബ്‌സൈറ്റായ മറീന്‍ ട്രാഫിക് റിപ്പോര്‍ട്ട് ചെയ്തു. കപ്പല്‍ കിഴക്കു ഭാഗത്തേക്കു തിരിച്ചിട്ടുണ്ടെന്നും അധികം വൈകാതെ ജിബ്രാള്‍ട്ടര്‍ കടലിടുക്കിലെ അന്താരാഷ്ട്ര കപ്പല്‍പാതയില്‍ പ്രവേശിക്കുമെന്നും ജിബ്രാള്‍ട്ടറില്‍നിന്ന് അല്‍ജസീറ ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, കപ്പലിന്റെ ലക്ഷ്യസ്ഥാനം ഏതാണെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.
അതേസമയം, ഗ്രെയ്‌സ് 1 എന്ന പേരിലുണ്ടായിരുന്ന കപ്പല്‍ അഡ്രിയാന്‍ ദര്‍യ 1 എന്നു പേരുമാറ്റിയിട്ടുണ്ട്. ഏകദേശം 140 മില്യന്‍ ഡോളര്‍ വിലമതിക്കുന്ന അസംസ്‌കൃത എണ്ണയാണ് കപ്പലിലുള്ളത്. കൊടിമാറ്റുകയും പുനര്‍നാമകരണം നടത്തുകയും ചെയ്തതോടെ കപ്പല്‍ അന്താരാഷ്ട്ര സമുദ്രനിയമം അനുസരിച്ചാണ് ഇപ്പോള്‍ സഞ്ചരിക്കുന്നതെന്ന് അല്‍ജസീറ റിപ്പോര്‍ട്ടര്‍ ആന്‍ഡ്ര്യു സിമണ്‍സ് റിപ്പോർട്ട് ചെയ്തു.
ദിവസങ്ങള്‍ക്കു മുമ്പാണ് കപ്പല്‍ വിട്ടുനല്‍കാന്‍ ജിബ്രാള്‍ട്ടര്‍ സുപ്രീംകോടതി ഉത്തരവിട്ടത്. ഇതേതുടര്‍ന്ന് കപ്പൽ തങ്ങള്‍ക്കു കൈമാറണമെന്ന് അമേരിക്ക ആവശ്യപ്പെട്ടതിനെ തുടർന്നാണ് കപ്പലിന്റെ യാത്ര വൈകിയത്,കപ്പലിലുണ്ടായിരുന്ന മലയാളികൾ ഉൾപ്പെടെയുള്ള ജീവനക്കാരെ നേരത്തെ വിട്ടയച്ചിരുന്നു.