January 03, 2021
January 03, 2021
തെഹ്‌റാന്‍: ഇറാഖിലെ അമേരിക്കന്‍ സേനയ്‌ക്കെതിരായ ആക്രമണത്തിന്റെ മറവില്‍ യുദ്ധത്തിനായി പ്രേരിപ്പിക്കുന്ന ഇസ്രയേലിന്റെ കെണിയില്‍ വീഴരുതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സരിഫ്. ഇറാന്‍ രഹസ്യസേനാ വിഭാഗം തലവനായിരുന്ന ജനറല്‍ ഖാസിം സൊലൈമാനി കൊല്ലപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 2020 ജനുവരി മൂന്നിന് അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് സൊലൈമാനി കൊല്ലപ്പെട്ടത്.
'ഇസ്രയേലി ഏജന്റുമാര്‍ ഇറാഖിലെ അമേരിക്കന്‍ സേനയ്‌ക്കെതിരെ ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നു എന്നാണ് ഇറാഖില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിച്ച പുതിയ ഇന്റലിജന്‍സ് വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. വൈറ്റ് ഹൗസിന് പുറത്തേക്ക് പോകാനൊരുങ്ങുന്ന ട്രംപിനെ യുദ്ധത്തിലേക്ക് നയിക്കുകയാണ് അവരുടെ ഉദ്ദേശം.' -മുഹമ്മദ് ജാവേദ് സരിഫ് പറഞ്ഞു.
'പ്രിയപ്പെട്ട ഡൊണാള്‍ഡ് ട്രംപ്, താങ്കള്‍ വളരെ കരുതിയിരിക്കുക. ഏതെങ്കിലും തരത്തിലുള്ള 'വെടിക്കെട്ട്' ഉണ്ടായാല്‍ അത് മാരകമായ തിരിച്ചടിയായി മാറും.' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്കന്‍ എംബസിക്ക് സമീപത്ത് ഉള്‍പ്പെടെ ഇറാഖിലെ പല യു.എസ് ഓഫീസുകള്‍ക്ക് നേരെയും റോക്കറ്റ് ആക്രമണങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇറാന്റെ പിന്തുണയുള്ള സംഘമാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്നാണ് അമേരിക്കയുടെ ആരോപണം. എന്നാല്‍ ഇറാന്റെ പിന്തുണയുള്ള ഒരു സംഘവും ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
ഈ സാഹചര്യത്തിലാണ് അമേരിക്ക ഇസ്രയേലിന്റെ കെണിയില്‍ വീഴരുതെന്ന ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ മുന്നറിയിപ്പ്. അതേസമയം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസും ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയവും ഇതിനോട് പ്രതികരിച്ചിട്ടില്ല. ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ മുന്നറിയിപ്പിനോട് അമേരിക്കയില്‍ നിന്നും ഇതുവരെ പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ല.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.