September 01, 2020
September 01, 2020
തെഹ്റാൻ : ഇസ്രയേലുമായി ബന്ധം സ്ഥാപിച്ചതിലൂടെ യു.എ.ഇ ഇസ്‌ലാമിക ലോകത്തെയും ഫലസ്തീൻ ജനതയെയും വഞ്ചിച്ചതായി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈ.യു.എ.ഇയുടെ വിശ്വാസ വഞ്ചന അധികകാലം നീണ്ടുനിൽക്കില്ലെന്നും എന്നാൽ ഇതുവഴി അവരുണ്ടാക്കിയ കളങ്കം ഒരിക്കലും വിസ്മരിക്കപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.ഫലസ്തീൻ ജനതയെ മറന്നുകൊണ്ടാണ് സയണിസ്റ്റ് ഭരണകൂടത്തിന് അറബ് ലോകത്തേക്ക് കടന്നുവരാൻ യു.എ.ഇ അവസരം ഒരുക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യു.എ.ഇ ജനത തീർച്ചയായും അപമാനിക്കപ്പെടും.തങ്ങൾ ചെയ്ത അപരാധത്തിന് അവർ പ്രായശ്ചിത്തം ചെയ്യേണ്ടി വരുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
അമേരിക്കയുടെ മധ്യസ്ഥയിൽ ഇറാന്റെ ചിരകാല ശത്രു രാജ്യമായ ഇസ്രയേലുമായി കരാറുണ്ടാക്കിയ യു.എ.ഇ നടപടിയെ ഇറാൻ ഭരണകൂടം നിശിതമായി വിമർശിച്ചു.അതേസമയം,ഇസ്രയേലും യു.എ.ഇയുമായി ബന്ധം സ്ഥാപിക്കുന്നത് പശ്ചിമേഷ്യയിൽ സംഘർഷം വർധിപ്പിക്കുമെന്ന് ഇറാനിലെ ചില ഔദ്യോഗിക കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകി.
പുതിയ ബാന്ധവത്തിലൂടെ വലിയ സാമ്പത്തിക നേട്ടമുണ്ടാക്കാമെന്നാണ് ഇരു രാജ്യങ്ങളും പ്രതീക്ഷിക്കുന്നത്. എന്നാൽ ഇറാനോടുള്ള ശത്രുതയാണ് ഇത്തരമൊരു ബാന്ധവത്തിലേക്ക് യു.എ.ഇയെ നയിച്ചതെന്നും ഇറാൻ കുറ്റപ്പെടുത്തി.
യുഎഇ-ഇസ്രയേല്‍ നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിനുള്ള കരാറിന്റെ ഭാഗമായി ഇസ്രയേലില്‍ നിന്നുള്ള ആദ്യ വിമാനം കഴിഞ്ഞ ദിവസം അബുദാബിയിലെത്തിയിരുന്നു. സൗദി അറേബ്യയുടെ ആകാശപാതയിലൂടെയായിരുന്നു ഇസ്രായേല്‍ വിമാനത്തിന്റെ യാത്ര.ഇസ്രായേലിന്റെയും അമേരിക്കയുടെയും ഉന്നതതല പ്രതിനിധി സംഘവുമായാണ് വിമാനം തെല്‍ അവീവ് വിമാനത്താവളത്തില്‍ നിന്നും അബുദാബി വിമാനത്താവളത്തിൽ എത്തിയത്.കോക്പിറ്റ് വിന്‍ഡോയ്ക്ക് മുകളില്‍ ‘സമാധാനം’ എന്ന് അറബിയിലും ഇംഗ്ലീഷിലും ഹീബ്രുവിലും ആലേഖനം ചെയ്ത വിമാനമാണ് തിങ്കളാഴ്ച വൈകുന്നേരം യുഎഇ തലസ്ഥാനത്ത് എത്തിച്ചേര്‍ന്നത്. അതേസമയം,ഗസ്സാ മുനമ്പിലും സിറിയയിലും ഇസ്രായേൽ വ്യോമാക്രമണം തുടരുന്നത് സമാധാന കരാറിന്റെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടുന്നതാണെന്ന് അറബ് ലോകത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്ന മൂന്നാമത്തെ അറബ് രാജ്യമാണ് യു.എ.ഇ. ഈജിപ്ത്,ജോർദാൻ എന്നീ രാജ്യങ്ങളാണ് ഇസ്രയേലുമായി നിലവിൽ നയതന്ത്ര ബന്ധമുള്ള മറ്റു രണ്ടു രാജ്യങ്ങൾ.
ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.