January 20, 2021
January 20, 2021
തെഹ്‌റാന്‍: ഗള്‍ഫ് രാജ്യങ്ങളും ഇറാനുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ചര്‍ച്ചകള്‍ നടത്തണമെന്ന ഖത്തറിന്റെ ആഹ്വാനം സ്വാഗതം ചെയ്ത് ഇറാന്‍. ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവാദ് സരീഫ് ട്വീറ്റിലൂടെയാണ് ഖത്തറിന്റെ ആഹ്വാനത്തെ സ്വാഗതം ചെയ്യുന്നതായി അറിയിച്ചത്.
'ഞങ്ങളുടെ പ്രദേശത്തെ സമഗ്രമായ ചര്‍ച്ചകള്‍ക്കായുള്ള എന്റെ സഹോദരന്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനിയുടെ (ഖത്തര്‍ വിദേശകാര്യമന്ത്രി) ആഹ്വാനത്തെ ഇറാന്‍ സ്വാഗതം ചെയ്യുന്നു.' -ചൊവ്വാഴ്ച വൈകീട്ട് പേര്‍ഷ്യന്‍, ഇംഗ്ലീഷ്, അറബി ഭാഷകളിലായി മുഹമ്മദ് ജാവാദ് സരീഫ് ട്വീറ്റ് ചെയ്തു.
'ഞങ്ങൾ എപ്പോഴും ഊന്നിപ്പറയുന്നത് പോലെ, സമാധാനം നിറഞ്ഞതും സുസ്ഥിരവും സമ്പന്നവും ആഗോള-പ്രാദേശിക ആധിപത്യത്തില്‍ നിന്ന് മുക്തവുമായ ശക്തമായൊരു പ്രദേശം സംയുക്തമായി രൂപീകരിക്കുന്നതിനായി സഹകരിക്കുന്നതിലാണ് ഞങ്ങളുടെ വെല്ലുവിളികള്‍ക്കുള്ള പരിഹാരമുള്ളത്.' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പേര്‍ഷ്യന്‍ ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ (പി.ജി.സി.സി) അംഗരാജ്യങ്ങളോട് ഇറാനുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി ആഹ്വാനം ചെയ്തതിനു പിന്നാലെയാണ് ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ ട്വീറ്റ്.
ഇതാണ് ചര്‍ച്ചകള്‍ക്കുള്ള ശരിയായ സമയമെന്നും ചര്‍ച്ചകള്‍ക്ക് ഖത്തര്‍ മധ്യസ്ഥത വഹിക്കാമെന്നും ഖത്തര്‍ വിദേശകാര്യമന്ത്രി ബ്ലൂംബര്‍ഗ് ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇറാനുമായുള്ള ഗള്‍ഫ് രാജ്യങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അത് സാധ്യമാവുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജി.സി.സിയിലെ മറ്റ് രാജ്യങ്ങള്‍ കൂടി പങ്കിടുന്ന ആഗ്രഹമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ ആറ് രാജ്യങ്ങളും ഇറാനും ഒന്നിച്ചുള്ള ഉച്ചകോടി നടത്തണമെന്ന് ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന വ്യക്തിയാണ് ഖത്തര്‍ വിദേശകാര്യമന്ത്രി.
ജോ ബെയ്ഡന്‍ അമേരിക്കന്‍ പ്രസിഡന്റായി അധികാരമേല്‍ക്കുന്നതിന് തൊട്ടുമുമ്പായാണ് ഖത്തര്‍ വിദേശകാര്യമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഇറാനും ലോകശക്തികളും തമ്മിലുണ്ടായിരുന്ന 2015 ലെ ആണവ കരാറിനെ പുരുജ്ജീവിപ്പിക്കുമെന്ന വാഗ്ദാനത്തോടെയാണ് ബെയ്ഡന്‍ വൈറ്റ് ഹൗസിലേക്ക് പ്രവേശിക്കുന്നത്. സൗദിയുടെയും യു.എ.ഇയുടെയും പിന്തുണയോടെ ഇറാനുമേല്‍ പരമാവധി സമ്മര്‍ദ്ദം ചെലുത്തുക എന്ന നയത്തില്‍ നിന്ന് പിന്മാറുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ജനുവരി അഞ്ചിനാണ് ഖത്തറും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ സൗദിയിലെ അല്‍ ഉലയില്‍ വച്ച് പരിഹരിച്ചത്. വിവിധ ആരോപണങ്ങള്‍ ഉന്നയിച്ച് മൂന്ന് വര്‍ഷത്തിലേറെയായി നാല് അറബ് രാജ്യങ്ങള്‍ ഖത്തറിനെ ഉപരോധിക്കുകയായിരുന്നു. ഇറാനുമായി ഖത്തര്‍ അടുത്ത ബന്ധം പുലര്‍ത്തുന്നുവെന്നതായിരുന്നു ഇതില്‍ പ്രധാന ആരോപണം. അമേരിക്കയുടെയും കുവൈത്തിന്റെയും ശ്രമങ്ങളുടെ ഫലമായാണ് ഗള്‍ഫ് പ്രതിസന്ധി അവസാനിച്ചത്.
ഈ മാസം ആദ്യം ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് പിടിച്ചെടുത്ത ദക്ഷിണ കൊറിയയുടെ എണ്ണ ടാങ്കര്‍ മോചിപ്പിക്കാനായി ഇറാനും ദക്ഷിണ കൊറിയയും തമ്മില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് ഖത്തര്‍ പിന്തുണ നല്‍കുന്നതായും ശൈഖ് മുഹമ്മദ് പറഞ്ഞു. ടാങ്കര്‍ വിട്ടുകിട്ടാനായി ദക്ഷിണ കൊറിയ ഖത്തറിന്റെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.