September 15, 2019
September 15, 2019
തെഹ്റാൻ : സൗദി അരാംകോയുടെ എണ്ണ സംസ്കരണ ശാലകൾക്ക് നേരെയുണ്ടായ ആക്രമണത്തോടെ പശ്ചിമേഷ്യൻ സംഘർഷം വീണ്ടും രൂക്ഷമാകുന്നു.ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന അമേരിക്കയുടെ ആരോപണവും ഇതിനോടുള്ള ഇറാന്റെ പ്രതികരണവും സംഘർഷം മൂർച്ഛിക്കുന്നതിന്റെ സൂചനകളാണ് നൽകുന്നത്. അതേസമയം ആക്രമണത്തിന് പിറകില്‍ തങ്ങളാണെന്ന അമേരിക്കയുടെ ആരോപണം ഇറാന്‍ തള്ളി. യുദ്ധം ആവശ്യമാണെങ്കില്‍ അതിനു തയാറാണെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് അബ്ബാസ് മൂസവി വ്യക്തമാക്കി.സര്‍ക്കാര്‍ ടെലിവിഷൻ ചാനലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുന്നതിനിടെയാണ് മൂസവി യു.എസ് ആരോപണം തള്ളിയത്.
അമേരിക്കയുടെ ആരോപണം കഴമ്പില്ലാത്തതാണെന്നും ഇറാനെതിരായ നടപടികള്‍ക്ക് ന്യായീകരണം കണ്ടെത്താനാണ് ഇതുവഴി അമേരിക്ക ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഇതിനിടെ,അമേരിക്കയുമായി സര്‍വസജ്ജമായ യുദ്ധത്തിന് ഇറാന്‍ ഒരുക്കമാണെന്ന് മുതിര്‍ന്ന ഇറാനിയന്‍ സൈനിക കമാന്‍ഡര്‍ അമീറലി ഹാജിസാദെഹ് അറിയിച്ചു. ഇറാന്റെ 2,000 കി.മീറ്റര്‍ ചുറ്റളവിലുള്ള അമേരിക്കയുടെ എല്ലാ സൈനിക താവളങ്ങളും വിമാനവാഹിനികളും തങ്ങളുടെ മിസൈലുകളുടെ ദൂരപരിധിയിലാണുള്ളതെന്ന് എല്ലാവരും മനസിലാക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.