October 12, 2019
October 12, 2019
തെഹ്‌റാന്‍: ഇന്നലെ സൗദി അറേബ്യന്‍ തീരത്ത് മിസൈൽ ആക്രമണത്തെ തുടർന്ന് സ്‌ഫോടനമുണ്ടായ ഇറാനിയന്‍ എണ്ണക്കപ്പല്‍ സാബിതി ഗള്‍ഫ് മേഖലയിലേക്കു മടങ്ങി.കപ്പല്‍ ഉടമകള്‍ കൂടിയായ നാഷനല്‍ ഇറാനിയന്‍ ഓയിന്‍ കമ്പനി(എന്‍.ഐ.ഒ.സി)യാണ് ഇക്കാര്യം അറിയിച്ചത്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായ ശേഷമാണ് കപ്പല്‍ യാത്ര തിരിച്ചത്.
കപ്പലിലെ മുഴുവന്‍ ജീവനക്കാരും സുരക്ഷിതരാണെന്നും എല്ലാവരുടെയും ആരോഗ്യനിലയിൽ കുഴപ്പമില്ലെന്നും എന്‍.ഐ.ഒ.സി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. കപ്പലിനു മാത്രമാണു സംഭവത്തില്‍ കേടുപാടുകള്‍ സംഭവിച്ചത്. നിലവില്‍ വളരെ പതുക്കെയാണ് ഗള്‍ഫ് സമുദ്രം ലക്ഷ്യമാക്കി കപ്പല്‍ സഞ്ചരിക്കുന്നതെന്നും വാർത്താകുറിപ്പിൽ പറയുന്നു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ചെങ്കടലില്‍ സൗദിയിലെ ജിദ്ദ തുറമുഖത്തുനിന്ന് 120 കി.മീറ്റര്‍ അകലെ കപ്പലില്‍ സ്‌ഫോടനമുണ്ടായത്. രണ്ടു തവണകളിലായി നടന്ന മിസൈൽ ആക്രമണങ്ങളാണ് കപ്പലില്‍ സ്‌ഫോടനത്തിനിടയാക്കിയതെന്നാണ് റിപ്പോർട്ട്. ഇതേതുടര്‍ന്നു കപ്പലിൽ വന്‍ തീപിടിത്തമുണ്ടായി. കപ്പലിനു നേരെയുണ്ടായ മിസൈല്‍ ആക്രമണത്തിലാണു സ്‌ഫോടനമുണ്ടായതെന്ന് റോയിട്ടേഴ്‌സ് അടക്കമുള്ള വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായതായി ഇറാനിയിന്‍ വാര്‍ത്താ ഏജന്‍സിയായ 'ഇര്‍ന' റിപ്പോര്‍ട്ട് ചെയ്തു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
എന്നാല്‍, ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെ കുറിച്ച് സൗദി ഇതുവരെ പ്രതികരിച്ചിട്ടില്ല.