January 03, 2020
January 03, 2020
ഇറാന്റെ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരിഫിനേക്കാള്‍ നയതന്ത്ര രംഗത്ത് ശക്തമായ ഇടപെടലുകള്‍ നടത്താന്‍ സുലൈമാനിക്ക് സാധിച്ചിരുന്നു.
ബാഗ്ദാദ്: ഇറാഖിലെ എല്ലാ യുഎസ് പൗരന്മാരോടും എത്രയും വേഗം രാജ്യം വിടാന്‍ അമേരിക്കയുടെ നിര്‍ദ്ദേശം. ഇറാഖ് ജനറല്‍ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് പിന്നാലെയാണ് പൗരന്മാര്‍ക്ക് അമേരിക്ക മുന്നറിയിപ്പ് നല്‍കിയത്. ബാഗ്ദാദിലെ യുഎസ് എംബസി പുറത്തിറക്കിയ പ്രസ്തവനയിലാണ് ഇക്കാര്യം പറഞ്ഞത്.
ഏത് മാര്‍ഗ്ഗത്തിലൂടേയും എത്രയും പെട്ടന്ന് രാജ്യം വിട്ട് സുരക്ഷിത മാര്‍ഗ്ഗത്തിലെത്താനാണ് എംബസി അധികൃതര്‍ ആവശ്യപ്പെട്ടത്. മറ്റ് രാജ്യങ്ങളിലേക്കെങ്കിലും ഉടന്‍ മാറാണമെന്നാണ് നിര്‍ദ്ദേശം.
ഇന്ന് രാവിലെ ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യുഎസ് സേന നടത്തിയ വ്യോമാക്രമണത്തിലാണ് ജനറല്‍ സുലൈമാനെ കൊലപ്പെടുത്തിയത്. ജനറല്‍ സുലൈമാനിയുടെ മരണത്തിന് ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് യുഎസ് എംബസി അമേരിക്കന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.
ആരാണ് ജനറൽ സുലൈമാനി?
ഖുദ്സ് ഫോഴ്സിന്‍റെ തലവനായ സുലൈമാനി ഇറാനിലെ ഏറ്റവും കരുത്തനായ രണ്ടാമത്തെ സൈനിക മേധാവിയായാണ് കണക്കാക്കപ്പെടുന്നത്. ഇറാന്‍ ആത്മീയാചാര്യന്‍ ആയത്തുള്ള അലി ഖാംനഇക്ക് കാര്യങ്ങൾ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്ന വ്യക്തിയാണ് സുലൈമാന്‍. സുലൈമാനിയുടെ വധം ഇറാന് കനത്ത തിരിച്ചടിയാണ്. ഇതിന് ഇറാന്‍ ഏത് വിധത്തില്‍ തിരിച്ചടിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.ഖാസിം സുലൈമാനി ഇറാന്റെ സൈനിക രംഗത്തെ സൂപ്പര്‍ ഹീറോ ആയാണ് അറിയപ്പെടുന്നത്. പശ്ചിമേഷ്യന്‍ മേഖലയില്‍ ഇറാന്റെ സ്വാധീനം ശക്തമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് രഹസ്യവിഭാഗത്തന്റെ തലവനായിരുന്നു ജനറല്‍ ഖാസിം സുലൈമാനി. അമേരിക്കയുടെ ഇടപെടലിലുള്ള ശക്തമായ ചെറുത്തുനില്‍പ്പിന്റെ പ്രതീകംകൂടിയായിരുന്നു ഖാസിം സുലൈമാനി.
ഇറാന്‍ അടക്കമുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ അനുയായികള്‍ക്കും ശത്രുക്കളായ അമേരിക്കയും ഇസ്രായേലും അടക്കമുള്ള രാജ്യങ്ങള്‍ക്കും സുലൈമാനി ഒരു നിഗൂഢ കഥാപാത്രമായിരുന്നു. ഈ ഐതിഹാസിക വ്യക്തിത്വം മൂലം പലരും സുലൈമാനിയെ ഹോളിവുഡ് കഥാപാത്രമായ ജയിംസ് ബോണ്ടുമായും ജോണ്‍ ലെ കാരയുടെ റഷ്യന്‍ ചാര കഥാപാത്രമായ കാര്‍ലയുമായുമെല്ലാം താരതമ്യം ചെയ്തിരുന്നു. സിറിയയിലും ഇറാഖിലും അമേരിക്കന്‍ സൈന്യത്തിനെതിരായി നടക്കുന്ന ചെറുത്തുനില്‍പുകള്‍ക്ക് പിന്നില്‍ സുലൈമാനിയുടെ പങ്ക് വളരെ പ്രധാനപ്പെട്ടതായിരുന്നു.
ഇറാന്റെ തെക്കുകിഴക്കന്‍ മലയോര മേഖലയിലെ റാബോറില്‍ ദരിദ്ര കുടുംബത്തിൽ 1957ലായിരുന്നു സുലൈമാനിയുടെ ജനനം. 13-ാം വയസ്സില്‍ നിര്‍മാണ തൊഴിലാളിയായി. 1979ല്‍ ഇറാന്‍ സൈന്യത്തിന്റെ ഭാഗമായ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സില്‍ ചേര്‍ന്നു. ഇറാന്റെ തീവ്രമായ രാഷ്ട്രീയ തത്വസംഹിതകളെ സംരക്ഷിക്കുക എന്ന ലക്ഷ്യമായിരുന്നു 1979ലെ ഇറാനിയന്‍ വിപ്ലവത്തെ തുടര്‍ന്ന് രൂപപ്പെട്ട ഈ സൈനിക വിഭാഗത്തിനുണ്ടായിരുന്നത്.
1980-88 കാലത്തെ ഇറാഖ് യുദ്ധത്തില്‍ പങ്കെടുത്തുകൊണ്ടുതന്നെ തന്റെ ഇരുപതുകളില്‍ത്തന്നെ ശത്രുസൈന്യവുമായി നേരിട്ട് ഏറ്റുമുട്ടലുകള്‍ നടത്താന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു. രക്തരൂഷിതമായ ഇറാഖ് യുദ്ധം സുലൈമാനിയെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. യുദ്ധരംഗത്തെ വൈദഗ്ധ്യം അദ്ദേഹത്തിന് വീരപരിവേഷം നല്‍കി.
2003ല്‍ അമേരിക്കയുടെ ഇറാഖ് അധിനിവേശ കാലത്താണ് സുലൈമാനിയുടെ പ്രശസ്തി വര്‍ധിക്കുന്നത്. പിന്നീട് ഒന്നര പതിറ്റാണ്ടുകൊണ്ട് ഇറാനിലെ ഏറ്റവും ശ്രദ്ധേയനായ യുദ്ധവിദഗ്ധനായി അദ്ദേഹം അറിയപ്പെട്ടു തുടങ്ങി. ഇക്കാലത്തു തന്നെ അമേരിക്കയുടെ കണ്ണിലെ കരടായിരുന്നു സുലൈമാനി. വിദേശ ശക്തികളുമായുള്ള ഏറ്റുമുട്ടലുകള്‍ക്കായി രൂപീകരിച്ച കുദ്‌സ് ഫോഴ്‌സിന്റെ നിയന്ത്രണം 1998ല്‍ സുലൈമാനിക്ക് ലഭിച്ചു. രഹസ്യനീക്കങ്ങളും ചാരപ്രവര്‍ത്തനങ്ങളും അടക്കമുള്ളവയായിരുന്നു ഈ വിഭാഗത്തിന്റെ പ്രവര്‍ത്തനമേഖല.
ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസ്സൈനെതിരെ ഷിയ, കുര്‍ദ് വിഭാഗങ്ങളുടെ പോരാളികളെ സജ്ജരാക്കുകയും ആയുധങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു, സുലൈമാനി. കൂടാതെ, 2015ല്‍ ഐഎസിനെതിരായി ഇറാഖുമായും ഷിയകളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഒമാന്‍, ഇറാഖ്, സിറിയ, ലബനന്‍ എന്നിങ്ങനെയുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ അമേരിക്കന്‍ ചെറുത്തുനില്‍പിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ സുപ്രധാന പങ്കാണ്സുലൈമാനിക്കുണ്ടായിരുന്നതെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്.
ഇറാനിലും മറ്റിടങ്ങളിലുമുള്ള അമേരിക്കന്‍ സൈനികരെ വകവരുത്തുന്നത് സുലൈമാനിയുടെ നേതൃത്വത്തിലായിരുന്നെന്നും 2003-2011 കാലത്ത് 608 അമേരിക്കന്‍ സൈനികരെ ഇവര്‍ കൊന്നതായും അമേരിക്ക ആരോപിച്ചിരുന്നു. അമേരിക്ക ഒരു ഭീകരനായി കരുതിയിരുന്ന സുലൈമാനിയുമായി വ്യാപാര ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നതില്‍നിന്ന് യുഎസ് പൗരന്‍മാരെ വിലക്കുകയും ചെയ്തിരുന്നു. യുഎന്‍ സുരക്ഷാസമിതിയും സുലൈമാനിക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സുലൈമാനിയെ സംബന്ധിച്ച് പ്രതിരോധത്തിന്‍റെയും നയതന്ത്രങ്ങളുടെയും ഇടമായിരുന്നു ഇറാന്‍റെ സൈനിക നടപടികള്‍.
ഇറാന്റെ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സാരിഫിനേക്കാള്‍ നയതന്ത്ര രംഗത്ത് ശക്തമായ ഇടപെടലുകള്‍ നടത്താന്‍ സുലൈമാനിക്ക് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ വൈകാതെ ഭരണ രംഗത്തേയ്ക്ക് അദ്ദേഹം വരുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെ ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് സുലൈമാനി അമേരിക്കയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെടുന്നത്. മുന്‍പ് നിരവധി തവണ മരണത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നു,അദ്ദേഹം. 2006ല്‍ വിമാനാപകടത്തില്‍നിന്നും 2012ല്‍ ഡമാസ്‌കസില്‍ വെച്ച് ഒരു ബോംബാക്രമണത്തില്‍നിന്നും അദ്ദേഹം കഷ്ടിച്ച് രക്ഷപ്പെട്ടിരുന്നു.2015ല്‍ സിറിയയിലെ അലപ്പോയില്‍വെച്ച് സൈനിക നടപടിക്കിടയില്‍ അദ്ദേഹം കൊല്ലപ്പെട്ടതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
മേഖലയില്‍ സംഘര്‍ഷ സാധ്യത രൂക്ഷമായതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുത്തനെ ഉയര്‍ന്നു. ആക്രമണ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ക്രൂഡ് ഓയിൽ വില 4% വരെ ഉയർന്നു. ഏഷ്യയിൽ ബ്രെൻറ് ക്രൂഡ് ബാരലിന് 2.88 ശതമാനം ഉയർന്ന് 68.14 ഡോളറിലെത്തി. യുഎസ് ക്രൂഡ് ബാരലിന് 2.70 ശതമാനം ഉയർന്ന് 62.82 ഡോളറിലെത്തി.