November 15, 2019
November 15, 2019
തെഹ്‌റാന്‍: അമേരിക്കന്‍ ഉപരോധത്തിന്റെ ആഘാതം മറികടക്കാന്‍ ഇന്ധനവില കുത്തനെ കൂട്ടി ഇറാന്‍. 50 ശതമാനം വരെയാണ് ഇന്ധനവില വര്‍ധിപ്പിച്ചിരിക്കുന്നത്.
അമേരിക്ക ഇറാനെതിരെ ചുമത്തിയ വിവിധ മേഖലകളിലെ ഉപരോധങ്ങള്‍ രാജ്യത്തിന്റെ സമ്പദ്ഘടനയെ ബാധിക്കാന്‍ തുടങ്ങിയതോടെയാണു പരിഹാരമാര്‍ഗമെന്നോണം ഭരണകൂടംപുതിയ നീക്കം നടത്തുന്നത്. ലിറ്ററിന് 15,000 ഇറാനിയന്‍ റിയാല്‍(ഏകദേശം 25 രൂപ) ആണു പുതുക്കിയ പെട്രോള്‍ വില. 60 ലിറ്റര്‍ വരെ ഇതേ വിലയില്‍ പെട്രോള്‍ ലഭിക്കും. ഇതിൽ കൂടുതൽ പെട്രോള്‍ ആവശ്യമാണെങ്കില്‍ ലിറ്ററിന് 30,000 റിയാല്‍ വീതം നല്‍കേണ്ടിവരും.
53 ബില്യന്‍ അസംസ്‌കൃത എണ്ണ സംഭരണമുള്ള പുതിയ എണ്ണപ്പാടം കണ്ടെത്തിയതായുള്ള വാര്‍ത്ത വന്നു ദിവസങ്ങള്‍ക്കകമാണ് ഇന്ധനവില വര്‍ധിപ്പിച്ചിരിക്കുന്നത്. വില വര്‍ധിപ്പിച്ചതിലൂടെ ലഭിക്കുന്ന അധിക തുക വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി വിനിയോഗിക്കാനാകുമെന്നാണ് ഇറാന്‍ ഭരണകൂടം പ്രതീക്ഷിക്കുന്നത്. എന്നാല്‍, പുതിയ തീരുമാനം ഇറാന്‍ ജനതയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നുറപ്പാണ്. രാജ്യത്തെ പണപ്പെരുപ്പം ഇതിനകം തന്നെ 40 ശതമാനത്തിനു മുകളിലാണുള്ളത്. ഇറാന്റെ സമ്പദ്ഘടന കടുത്ത പ്രതിസന്ധിയിലാണെന്നാണ് ഇന്റര്‍നാഷനല്‍ മോണിറ്ററി ഫണ്ട് നല്‍കുന്ന വിവരം.