March 19, 2021
March 19, 2021
തെഹ്‌റാന്‍: ഖത്തറും ഇറാനും പിന്തുടരുന്നത് കൂട്ടായ ചര്‍ച്ചകളും പരസ്പര ധാരണ അടിസ്ഥാനമാക്കിയുള്ള ശക്തമായ പ്രാദേശിക സഹകരണവുമാണെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയ്ക്ക് എഴുതിയ കത്തിലാണ് അദ്ദേഹം ഇക്കാര്യം പഞ്ഞത്.
ഖത്തറിലെ ഇറാന്‍ അംബാസഡറായ ഹമീദ് റെസ ദെഖാനി പൗദെയാണ് കത്തിന്റെ വിശദാംശങ്ങള്‍ അറിയിച്ചത്. നേരത്തേ ഖത്തര്‍ അമീര്‍ ഇറാന്‍ പ്രസിഡന്റിന് കത്ത് അയച്ചിരുന്നു. ഇറാന്‍ സന്ദര്‍ശനത്തിനിടെ ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനിയാണ് അമീറിന്റെ കത്ത് റുഹാനിക്ക് കൈമാറിയത്. ഇതിന് മറുപടിയായി റുഹാനി എഴുതിയ കത്ത് താന്‍ ഖത്തര്‍ അമീറിന് കൈമാറിയെന്ന് ഇറാന്‍ അംബാസഡര്‍ ട്വീറ്റ് ചെയ്തു.
പ്രാദേശിക രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണത്തിലൂടെ മാത്രമേ മേഖലയിലെ സുരക്ഷയും സമാധാനവും ഫലപ്രദമായി സാധ്യമാകൂ എന്ന് ഫെബ്രുവരി പകുതിയോടെ ഇറാനില്‍ സന്ദര്‍ശനത്തിനെത്തിയ ഖത്തര്‍ വിദേശകാര്യ മന്ത്രിയോട് പ്രസിഡന്റ് റുഹാനി പറഞ്ഞിരുന്നു.
ഖത്തറും ഇറാനും തമ്മിലുള്ള സംയുക്ത സഹകരണം വളര്‍ത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച്, മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെ ചൂണ്ടിക്കാണിച്ചു കൊണ്ട് പ്രസിഡന്റ് റുഹാനി പറഞ്ഞു. ഇറാന്‍-ഖത്തര്‍ ബന്ധം കഴിഞ്ഞ വര്‍ഷങ്ങളില്‍ വളരെ മികച്ചതാണെന്നും അത് വികസിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വരാനിരിക്കുന്ന അന്താരാഷ്ട്ര സാഹചര്യങ്ങളോടുള്ള ബന്ധം ആഴത്തിലുള്ളതാക്കണമെന്നും അതിനുള്ള അവസരങ്ങള്‍ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യങ്ങളുമായുള്ള ചര്‍ച്ചകള്‍ക്ക് ഇറാന്‍ മുന്‍കൈയെടുത്തപ്പോള്‍ അതിന് മേഖലയില്‍ ലഭിച്ച ഊഷ്മളമായ സ്വീകാര്യതയെ അദ്ദേഹം ചൂണ്ടിക്കാട്ടി. ഉഭയകക്ഷി, പ്രാദേശിക വിഷയങ്ങളെ പറ്റിയും അഭിപ്രായങ്ങള്‍ പറഞ്ഞു. മേഖലയിലെ രാജ്യങ്ങളുടെ സഹകരണത്തോടെ മേഖലയില്‍ സുരക്ഷയും സമാധാനവും ഉറപ്പുവരുത്താമെന്നും റുഹാനി പറഞ്ഞു.
സാമ്പത്തിക, വാണിജ്യ, സാംസ്‌കാരിക, ശാസ്ത്ര, ടൂറിസം മേഖലകളില്‍ ഇറാനും ഖത്തറും തമ്മിലുള്ള സഹകരണം വിപുലീകരിക്കാന്‍ കഴിയുമെന്ന് റുഹാനി അഭിപ്രായപ്പെട്ടു. ഇരുരാജ്യങ്ങളിലെയും സ്വകാര്യമേഖലകള്‍ ഇക്കാര്യത്തില്‍ നിര്‍ണ്ണായകമായ പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.